Tech

ഇന്ത്യയുടെ ആദ്യ സെര്‍വര്‍: ‘അടിപൊളി’ യെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വിളിക്കാന്‍ കാരണം…..?

ഇന്ത്യ പ്രാദേശികമായി രൂപകല്‍പന ചെയ്ത ആദ്യ സെര്‍വര്‍ ‘അടിപൊളി’ വരുന്നു. പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത കൃത്രിമ ഇന്റലിജന്‍സ് സെര്‍വറാണ് ‘അടിപൊളി’. കേരളത്തിലെ കൊച്ചിയിലാണ് 80 ശതമാനവും ജോലികളും നടന്നതെന്നാണ് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞത്. സെര്‍വറില്‍ 8 ജിപിയു സജ്ജീകരിച്ചിട്ടുണ്ടെന്നും പൂര്‍ണ്ണമായും ഇന്ത്യയില്‍ രൂപകല്പന ചെയ്തതാണെന്നും അശ്വിനി വൈഷ്ണവ് കൂട്ടിചേര്‍ത്തു.

സെര്‍വറിന്റെ മെക്കാനിക്കല്‍ രൂപകല്‍പ്പനയും പിസിബിയുടെ ഹാര്‍ഡ്വെയര്‍ രൂപകല്‍പ്പനയും ഇന്‍ഫോപാര്‍ക്കില്‍ത്തന്നെ നടത്തി.
ലോകത്തെ മറ്റ് ഐടി സെര്‍വറുകളുമായി കുടപിടിക്കുന്നതാണിത്.  മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍, കമ്പനിയുടെ ഡല്‍ഹി മനേസര്‍ പ്ലാന്റില്‍ സെര്‍വര്‍ നിര്‍മാണം പൂര്‍ത്തിയാക്കി. വിവിഡിഎന്‍ കമ്പനിയുടെ കൊച്ചി ശാഖ 2007 മുതലാണ് ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കമ്പനിക്ക് ലോകമാകെ 11 ഗവേഷണ, -വികസന കേന്ദ്രമുണ്ട്. ഡല്‍ഹിയില്‍ നാലു നിര്‍മാണകേന്ദ്രങ്ങളും. കേന്ദ്രസര്‍ക്കാരിന്റെ പ്രൊഡക്ഷന്‍ ലിങ്കഡ് ഇന്‍സെന്റീവ് സ്‌കീമില്‍ ഉള്‍പ്പെട്ട കമ്പനിയാണ്.

എഐ ക്യാമറ, ഇവി ചാര്‍ജര്‍, ഓട്ടോമോട്ടീവ് ഡാഷ് ക്യാമറ, പേഴ്സണല്‍ ആന്‍ഡ് ലോജിസ്റ്റിക്സ് ട്രാക്കര്‍, ഇന്‍ഡസ്ട്രിയല്‍ ടാബ്ലെറ്റ്,തെര്‍മല്‍ ക്യാമറ എന്നിവ കമ്പനി നിര്‍മിക്കുന്നുണ്ട്.

8 ജിപിയു സെര്‍വര്‍

8 ജിപിയു (ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റ്) ഉള്ള ഒരു എഐ സെര്‍വര്‍ എന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഒരു കംപ്യൂട്ടര്‍ സെര്‍വറാണ്. ഇതിന് സാധാരണ സെര്‍വറുകളേക്കാള്‍ കൂടുതല്‍ പ്രോസസിങ് ശേഷിയുണ്ടാകും. ടെക്നോളജിക്കല്‍ ആധിപത്യം നേടാനും, സുരക്ഷ ഉറപ്പാക്കാനും, ചെലവു കുറയ്ക്കാനും തദ്ദേശീയമായ ഇത്തരം എഐ സെര്‍വറുകളുടെ നിര്‍മാണം സഹായിക്കും.