News

എംഎസ്‌സി ഐറിന ഇന്ന് വിഴിഞ്ഞത്ത് നങ്കൂരമിടും: അമരത്ത് മലയാളി ക്യാപ്റ്റന്‍ വില്ലി ആന്റണി

ലോകത്തിലെ ഏറ്റവും വാഹകശേഷിയുളള കണ്ടെയ്‌നര്‍ കപ്പല്‍ എംഎസ്‌സി ഐറിന ചൊവ്വാഴ്ച രാത്രിയോടെ കേരള തീരത്ത് അടക്കും. രാത്രിയോടെ കപ്പല്‍ വിഴിഞ്ഞം ബര്‍ത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ആദ്യമായിട്ടാണ് എംഎസ് സി ഐറിന എത്തുന്നത്. 24,346 ടിഇയു കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുണ്ട് കപ്പലിന്. എംഎസ് സി ഐറിനക്ക് 400 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. 16.2 ഡ്രാഫ്്റ്റിലാണ് ഐറിന വിഴിഞ്ഞം ബര്‍ത്തില്‍ പ്രവേശിക്കുന്നത്.

സിങ്കപ്പൂര്‍ തുറമുഖത്ത് നിന്നാണ് ഐറിന വിഴിഞ്ഞത്തേക്കു യാത്ര തിരിച്ചത്. എംഎസ്‌സിയുടെ ജെയ്ഡ് സര്‍വീസിലാണ് ഏറ്റവും കൂടുതല്‍ കണ്ടെയ്നര്‍ ശേഷിയുള്ള ഐറിന ഉള്‍പ്പെടുന്നത്. മുന്‍പ് 19,462 ടിഇയു ശേഷിയുള്ള എംഎസ്സി ക്ലൗഡ് ജിറാഡറ്റാണ് വിഴിഞ്ഞത്തു ഇതുവരെ വന്നതില്‍ ഏറ്റവും ശേഷിയുള്ള കപ്പല്‍. മലയാളിയായ വില്ലി ആന്റണിയാണ് കപ്പലിന്റെ ക്യാപ്റ്റന്‍ എന്നതും മറ്റൊരു പ്രത്യേകത.

അതേസമയം എംഎസ്സി ഐറിനയെ ആദ്യമായി ഒരു ഇന്ത്യന്‍ തുറമുഖത്ത് ബെര്‍ത്ത് ചെയ്യാന്‍ അവസരം ലഭിച്ചതു താന്‍
ആവേശത്തോടെയാണു കാണുന്നതെന്ന് തൃശ്ശൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണി പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ പറയുന്നു. ലോകത്ത് ഏറ്റവും സുഗമമായി പ്രവേശിക്കാവുന്ന കവാടമാണു വിഴിഞ്ഞം തുറമുഖത്തിന്റേതെന്നും അദ്ദേഹം പറയുന്നു.