Travel

ഇന്ത്യയിലെ ഏറ്റവും ചിലവേറിയ മാര്‍ക്കറ്റ്: സ്ഥിതി ചെയ്യുന്നത് എവിടെ ?

ലോകത്തിലെ ഏറ്റവും ചെലവേറിയ 20-ാമത്തെ വ്യാപാര തെരുവായി ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റ് 2019-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റ്, മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് സമീപമാണ് ഖാന്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. വെറോ മോഡ, റോസോ ബ്രൂണെല്ലോ, റിതു ബെറി, പ്യൂമ, അമ്രപാലി, അനോഖി, അഡിഡാസ്, ക്ലാര്‍ക്ക്‌സ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വിശാലമായ ശ്രേണി ഈ മാര്‍ക്കറ്റില്‍ ലഭ്യമാണ്. മാര്‍ക്കറ്റ് സ്ഥാപിച്ച അന്നു മുതല്‍ ഇവിടെ നിലനില്‍ക്കുന്ന ബഹ്രി സണ്‍സ്, ഫഖീര്‍ ചന്ദ് തുടങ്ങിയ പുസ്തകശാലകളും സന്ദര്‍ശകര്‍ക്ക് കാണാം.

ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ഹോട്ടലുകളില്‍ ഒന്നാണ് റെട്രോ-ലുക്ക് ‘ദി ബിഗ് ചില്‍ കഫേ’. ഇതിന്റെ വിജയമാണ് അതിന്റെ ഉടമകളായ അസീം ഗ്രോവറും ഫൗസിയ അഹമ്മദും ‘ദി ബിഗ് ചില്‍ കേക്കറി’ എന്ന പേരില്‍ ബേക്കറി തുറക്കാന്‍ കാരണമായത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖാന്‍ മാര്‍ക്കറ്റ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റീട്ടെയില്‍ വിപണിയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഖാന്‍ മാര്‍ക്കറ്റിലെ മിക്ക കടകളും പാട്ടത്തിനാണ് പ്രവര്‍ത്തിക്കുന്നത്. തുടക്കത്തില്‍, ഒരു കടയ്ക്ക് പ്രതിമാസ വാടക 50 രൂപയായിരുന്നു, എന്നാല്‍ 1956 ല്‍ പുനരധിവാസ മന്ത്രാലയം 6,516 രൂപയാക്കി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മിക്ക ആഡംബര കടകളുടെയും പ്രതിമാസ വാടക 6 ലക്ഷം രൂപയില്‍ കൂടുതലാണ്.

1951ല്‍ സ്ഥാപിതമായ ഖാന്‍ മാര്‍ക്കറ്റ്, 1947-ലെ വിഭജനകാലത്ത് പാകിസ്ഥാനില്‍ നിന്ന് ഹിന്ദുക്കളെ രക്ഷിച്ച സ്വാതന്ത്ര്യസമര സേനാനി അബ്ദുള്‍ ജബ്ബാര്‍ ഖാന്റെ പേരിലാണ് അറിയപ്പെടുന്നത്.

ഖാന്‍ മാര്‍ക്കറ്റ് പ്രതിമാസ വാടകയില്‍ വര്‍ഷം തോറും 7 ശതമാനം വളര്‍ച്ച കൈവരിച്ചു, ഇത് ആഗോള ശരാശരിയായ 4.4 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണെന്ന് കുഷ്മാന്‍ & വേക്ക്ഫീല്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ആഗോളതലത്തില്‍ സര്‍വേ നടത്തിയ 138 സ്ഥലങ്ങളില്‍ 79 എണ്ണത്തിലും വാടക വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ശരാശരി വാടക വളര്‍ച്ച 4.4 ശതമാനം.

തുടക്ക കാലത്ത് മാര്‍ക്കറ്റിന്റെ താഴത്തെ നിലയില്‍ 156 കടകളും, മുകളിലെ നിലകളില്‍ 74 വീടുകളും ഉണ്ടായിരുന്നു. താമസക്കാര്‍ ഒഴിഞ്ഞുപോയ ആ നിലകളില്‍ ഇപ്പോള്‍ റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നു. 24 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുളള മാര്‍ക്കറ്റിന്റെ പ്രവേശന കവാടത്തില്‍ അര്‍ദ്ധസൈനിക സേനയാണ് കാവല്‍ നില്‍ക്കുന്നത്. 25 പാര്‍ക്കിംഗ് അറ്റന്‍ഡന്റുമാര്‍ക്ക് ഡല്‍ഹി പോലീസ് പരിശീലനം നല്‍കിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് ഖാന്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.