തൃശൂർ: വ്യാജ വീഡിയോ കോൾ വഴി വെർച്വൽ അറസ്റ്റ് ചെയ്തെന്നു പറഞ്ഞ് പണം തട്ടൽ. വീട്ടമ്മയ്ക്ക് നഷ്ടമായത് 40,000 രൂപ. തൃശൂർ മേലൂർ സ്വദേശിയായ ട്രീസയാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. സംഭവത്തിൽ വീട്ടമ്മയുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു.
പോലീസ് വസ്ത്രം ധരിച്ച് വീഡിയോ കോളിൽ എത്തിയ ആളാണ് പണം തട്ടിയത്. വീഡിയോ കോളിലെത്തി ആൾ അക്കൗണ്ടിലെ പണം കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെ മുറിക്ക് പുറത്ത് ഇറങ്ങരുത് എന്നായിരുന്നു തട്ടിപ്പ് നടത്തിയ ആളുടെ നിർദേശം. ട്രീസയുടെ ഫോൺ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിച്ചുവെന്നും പോലീസ് നടപടി ആണെന്നും പറഞ്ഞായിരുന്നു ഭീഷണി.
ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞതിന് ശേഷം കൈവശമുള്ള പണം അക്കൗണ്ടിലേക്ക് നൽകാൻ നിർദേശിച്ചു. എന്നാൽ നെറ്റ്ബാങ്കിങ്ങിലൂടെ ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞപ്പോൾ അക്കൗണ്ട് നമ്പർ നൽകി. രണ്ട് ലക്ഷം രൂപയുടെ ചെക്കുമായി ട്രീസ ബാങ്കിലെത്തിയപ്പോൾ ഈ പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു. വീട്ടിലെത്തിയ ശേഷം പണം ട്രാൻസ്ഫർ ചെയ്യാൻ പറ്റിയില്ലെന്ന് അറിയിച്ചപ്പോൾ പലതവണയായി ഗൂഗിൾ പേ ചെയ്യാൻ പറഞ്ഞു.
40,000 രൂപ ട്രാൻസ്ഫർ ചെയ്തതിന് ശേഷം തട്ടിപ്പാണെന്ന് സംശയം തോന്നി. അയൽക്കാരനോട് ഇക്കാര്യം പറഞ്ഞതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്.