തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ കസ്റ്റഡിയിലുള്ള പ്രതി സുകാന്തുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഇരുവരും താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്‌ലാറ്റിലും എറണാകുളത്തുമായിരിക്കും തെളിവെടുപ്പിന് പ്രതിയെ എത്തിക്കുക. സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ട്മാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നല്‍കി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാന്‍ഡ്‌റിപ്പോര്‍ട്ടില്‍ പറയുന്നു.സാമ്പത്തിക ചൂഷണവും പ്രതി നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.