ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സുകാന്തുമായി പോലീസ് തെളിവെടുപ്പ് ഇന്ന്നടത്തും. ഇരുവരും താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും എറണാകുളത്തും സുകാന്തിനെ തെളിവെടുപ്പിനായി എത്തിക്കും. സംഭവത്തില്‍ പ്രതിയായ സുകാന്ത് സുരേഷിനെ ജൂണ്‍ 5 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
അതേസമയം സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ട്മാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു.
പിന്നീട് പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു. യം അന്വേഷണത്തിന്റെ ഭാഗമായി സുകാന്തിന്‍റെ ലൈംഗികശേഷി പരിശോധനയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നൽകി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാൻഡ്റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം ടെലഗ്രാം ചാറ്റിലെ വിവരങ്ങളും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാർച്ച് 24-നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതിൻ്റെ തെളിവുകൾ സുകാന്തിനെതിരെ പോലീസ് കണ്ടെത്തിയിരുന്നു.
ഉദ്യോഗസ്ഥയുടെ ആറു മാസത്ത ശമ്പളം പ്രതിയുടെ അക്കൗണ്ടിൽ എത്തിയതിനും തെളിവുണ്ട്. പ്രതി മറ്റൊരു യുവതിയേയും വിവാഹ വാഗ്ദാനം നൽകി ചൂഷണം ചെയ്തു. ട്രെയിനിങ് സമയത്ത് മറ്റൊരു യുവതിയെയും ലൈംഗികമായി ഉപയോഗിച്ചു. ഉദ്യോഗസ്ഥ സുകാന്തിൽ നിന്നുതന്നെയാണ് ഗർഭിണിയായത്. ഇതുസംബന്ധിച്ച് ഡോക്ടറുടെ മൊഴിയും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അമ്മാവൻ മോഹനാണ് പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത്. ഒളിവിൽ പോകാൻ വാഹനം ഏർപ്പെടുത്തിയതിനും ഫാം ഹൗസിൽ ഒളിവിൽ താമസിപ്പിച്ചതിനുമാണ് കേസിൽ അമ്മാവനെ രണ്ടാം പ്രതിയാക്കിയത്.