മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ സിപിഎമ്മിനുമെതിരെ ആരോപണവുമായി പിവി അൻവര്‍. കുറെ ദിവസങ്ങളായി ഇടതുപക്ഷം വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച അൻവർ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും കേരളാ മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി. വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിന്റെ ഫലമാണ് പിണറായിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനമെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തെയും അൻവർ വിമർശിച്ചു.
ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖം മലപ്പുറം ജില്ലയെ ഒരു സമൂഹത്തെയാകെ വഞ്ചിക്കുന്നതാണ്. ബി.ജെ.പിക്ക് ഒരു ആയുധം ഉണ്ടാക്കി കൊടുക്കാനാണ് പിണറായി വിജയൻ ഹിന്ദു അഭിമുഖത്തിലൂടെ ശ്രമിച്ചത്. ക്രിസ്ത്യൻ സമുദായത്തെയും മുഖ്യമന്ത്രി വഞ്ചിച്ചു.
മുനമ്പം വിഷയത്തിൽ അവിടുത്തെ താമസക്കാരേയും ക്രൈസ്തവ സമുദായത്തേയും വഞ്ചിച്ചതും മുഖ്യമന്ത്രിയാണ്. മുനമ്പത്തെ താമസക്കാരുടെ കണ്ണീരിനാണ് ഇസ്ലാമിൽ വിലയുള്ളത്. ലക്ഷക്കണക്കിന് യുവാക്കളെ തൊഴിൽ നൽകാതെ മുഖ്യമന്ത്രി വഞ്ചിച്ചു. കർഷകരെയും വഞ്ചിച്ചു. ജപ്തിയിൽ വീട്ടിൽ നിന്ന് ആരേയും ഇറക്കിവിടില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി വഞ്ചിച്ചു. നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഭരിക്കുന്ന സഹകരണ ബാങ്കാണ് നിരവധി പേരെ ജപ്തിയിലാക്കിയിട്ടുള്ളത്. ഇടത്തരം വ്യാപാരികളെയാകെ സർക്കാരും മുഖ്യമന്ത്രിയും വഞ്ചിച്ചു. പ്രവാസികളെ സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി വഞ്ചിച്ചതും മുഖ്യമന്ത്രിയാണ്.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണം പറഞ്ഞ് രണ്ടാം തവണ ഭരണം പിടിച്ചവർ എൻആർസി, സിഎഎ വിഷയത്തിൽ കേരളത്തെ വഞ്ചിച്ചുവെന്നും അൻവർ കുറ്റപ്പെടുത്തി. കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും അൻവർ ചൂണ്ടിക്കാണിച്ചു. മുനമ്പം വിഷയത്തിൽ അവിടെയുള്ള മനുഷ്യരെ വഞ്ചിച്ചുവെന്നും അൻവർ കൂട്ടിച്ചേർത്തു.
ശബരിമല വിഷയവും അൻവർ വീണ്ടും ഉയർത്തി. ഹൈന്ദവ സമുദായത്തെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച പി വി അൻവർ മത വിഷയങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇടപെടുന്നത് എന്തിനാണെന്നും ചോദിച്ചു. അതിൻ്റെ ഏറ്റവും വലിയ പ്രചാരകനാണ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയെന്നും അൻവർ പറഞ്ഞു. 25ലക്ഷം ആളുകൾക്ക് തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിൽ നിയമന നിരോധനമാണെന്ന് ആരോപിച്ച അൻവർ മുഖ്യമന്ത്രി കേരളത്തിലെ യുവാക്കളെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.