Travel

മുള ചങ്ങാടങ്ങളിൽ പുഴയിലൂടെ ഒരു യാത്ര, ഇത് അത്ഭുതങ്ങളുടെ ഒരു ദ്വീപ്!

വയനാട് ജില്ലയില്‍ കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടൊരു യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

അത്ഭുതങ്ങളുടെ ഒരു ദ്വീപ് തന്നെയാണ് കുറുവ. ഇന്ത്യയിലെ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ്. യാതൊരു വിധത്തിലുള്ള ബഹളങ്ങളും ഇവിടെയില്ല. തിരക്കു പിടിച്ച ജീവിത രീതിയിൽ നിന്നും ഒരു ബ്രേക്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരെ കുറുവാ ദ്വീപിലേക്ക് വരാം.

ചെറുതുരുത്തുകളിലായി 950 ഏക്കറില്‍ വൈവിധ്യമേറിയ സസ്യജീവിജാലങ്ങളാല്‍ സമൃദ്ധമാണീ പ്രദേശം. ഈ ചെറുതുരുത്തുകള്‍ക്കിടയില്‍ രണ്ടു ചെറിയ തടാകങ്ങളും ഉണ്ട്.

വേഴാമ്പലുകള്‍, തത്തകള്‍, വിവിധ തരം ചിത്രശലഭങ്ങള്‍ എന്നിവയുടെ ആവാസമേഖലയാണിത്. ചില ദേശാടന പക്ഷികള്‍ക്കും ഈ മേഖല അത്താണിയാണ്.

പ്രകൃതി പഠനത്തിനും ശാന്തമായ സാഹസിക നടത്തത്തിനും താല്‍പര്യമുള്ളവര്‍ക്ക് യോജിച്ച സ്ഥലമാണ്. ഏറ്റവും സുന്ദരമായ ഒട്ടേറെ സ്വാഭാവിക നടപ്പാതകളാണ് സാഹസികരെ കാത്തിരിക്കുന്നത്. പുഴയോരത്തു നില്‍ക്കുന്ന വമ്പന്‍ മരങ്ങള്‍ തണലും സൗഹൃദവും നല്‍കും. പ്രധാന പുഴയും കൈത്തോടുകളും ബോട്ടിംഗിനും ചങ്ങാട യാത്രയ്ക്കും യോജിച്ചതാണ്.

ദ്വീപിനക്കരെ ഒരു ഭാഗം മുഴുവന്‍ വയനാട് വന്യജീവി സങ്കേതമാണ്. കര്‍ണ്ണാടകയെയും തമിഴ്നാടിനെയും തൊട്ടുകിടക്കുന്ന ഇരുണ്ട കാടുകളില്‍ നിന്നും കുറുവയെന്ന സുരക്ഷിത താവളത്തിലേക്ക് കാട്ടുപോത്തുകളും കടുവയും കാട്ടാനകളുമൊക്കെ ഇടക്കിടെ നീന്തിക്കയറും.

ചിലപ്പോഴൊക്കെ മഴക്കാലം കഴിയുന്നതുവരെയും ഈ ദ്വീപിനുള്ളില്‍ ഇവ തമ്പടിച്ചുകിടക്കും. പച്ചമുളകളുടെ ഈന്തുകള്‍ വലിച്ചു ചീന്തി തിന്നും ഈറ്റക്കാടുകളെ വെള്ളത്തിലേക്ക് പിഴുതെറിഞ്ഞും ദ്വീപിന്റെ മുക്കിലും മൂലയിലുമെല്ലാം കാട്ടാനകള്‍ തങ്ങി നില്‍ക്കും.

സുൽത്താൻ ബത്തേരിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ ദൂരമുണ്ട് കുറുവാ ദ്വീപിലേക്ക്. കുടുംബമായോ സുഹൃത്തുക്കൾക്കൊപ്പമോ എത്തുന്നതാകും ഉത്തമം. ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്ക് പുഴ മുറിച്ചു കടക്കുക എന്നത് അൽപം പ്രയാസമാണ്. പരസ്പരം കൈകൾ കോർത്ത് പാലം തീർത്ത് വേണം അക്കരയ്ക്ക് എത്താൻ. പ്ലാസ്റ്റിക്കിന് കുറുവാദ്വീപിലേക്ക് പ്രവേശനമില്ലെന്ന കാര്യം മറക്കരുത്.