കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി ഗവ.ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരന് 10-ാം ക്ലാസ് വിദ്യാർത്ഥികളുടെ മർദനം. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. ആക്രമണത്തിൽ വിദ്യാർത്ഥിയുടെ കണ്ണിനും തലയ്ക്കും പരിക്കേറ്റു. സംഭവത്തില്‍ നാല് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് അച്ചടക്ക നടപടി.
പതിനഞ്ചോളം പേർ ചേർന്നാണ് തന്നെ മർദിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു. സംഭവം ഒതുക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ സ്കൂളിലെത്തിയത്. കുട്ടിക്ക് സാരമായ പരിക്കേറ്റിട്ടും സ്കൃള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയില്ലെന്നും സംഭവം ഒതുക്കാനാണ് ശ്രമിച്ചതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തിൽ താമരശ്ശേരി പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിന് പരാതി റിപ്പോർട്ട് കൊടുത്തു.
അതേസമയം, രക്ഷിതാക്കളുടെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. സംഭവം ഒതുക്കാൻ ശ്രമിച്ചിട്ടില്ല. നിയമ നടപടിക്കൊപ്പം നിൽക്കും എന്നാണ് സ്കൂൾ രക്ഷിതാക്കളോട് പറഞ്ഞതെന്ന് എച്ച് എം പ്രതികരിച്ചു.