ബംഗളൂരു: ഐപിഎല്‍ ചാമ്പ്യന്മാരായ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് കർണാടക സര്‍ക്കാര്‍. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്ട്രേറ്റ് തല അന്വേഷണം. ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും കൂട്ടിച്ചേർത്തു.
ബുധനാഴ്ച ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ഇവിടേക്ക് എത്തിച്ചേര്‍ന്നത്. തിക്കിലും തിരക്കിലും അകപ്പെട്ട് 11 പേർ മരിക്കുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരിലേറെയും യുവാക്കളാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ എത്തിയതാണ് ദാരുണമായ ദുരന്തത്തിന് ഇടയാക്കിയതെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.
ജില്ലാ ഭരണകൂടത്തിൽ നിന്ന് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ചിന്നിസ്വാമി സ്റ്റേഡിയത്തിൽ 35000 ആളുകളെ മാത്രമാണ് ഉള്‍ക്കൊള്ളാനാകുന്നത്. എന്നാല്‍ സ്റ്റേഡിയത്തില്‍ കയറാനായി വന്നത് രണ്ട് മുതല്‍ മൂന്ന് ലക്ഷത്തോളം പേരാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലുമാണ് ദുരന്തമുണ്ടായത്.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകുമെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും എന്നും മുഖ്യമന്ത്രി വ്യകതമാക്കി. അപകടത്തിൽ ആർ.സി.ബി യും അനുശോചനം രേഖപ്പെടുത്തി. അതേസമയം, ബംഗളൂരുവിലെ ആഘോഷം ആര് സംഘടിപ്പിച്ചതാണെന്ന് അറിയില്ലെന്നാണ് ഐപിഎൽ സംഘാടകരുടെ പ്രതികരണം.