World

പുതിയ യാത്ര വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരെ വിലക്കി; തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍

ന്യൂയോർക്ക്: 12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, കോംങ്കോ, എക്വിറ്റോറിയൽ ഗിനി, ഹെയ്തി, എറിട്രിയ, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുളളവർക്കാണ് അമേരിക്കയിലേക്ക് യാത്ര നിരോധിച്ചത്. വിലക്ക് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍വരും. ക്യൂബ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തി. അമേരിക്കയുടെ ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്താന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഭാഗിക വിലക്കേര്‍പ്പെടുത്തിയത്.

2017 ൽ ട്രംപ് പ്രസിഡന്റായിരുന്ന സമയത്തും സമാനമായ രീതിയിൽ രാജ്യങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. കൊളറാഡോയിലെ ബൗള്‍ഡറില്‍ അടുത്തിടെ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ശരിയായ പരിശോധനയ്ക്ക് വിധേയരാകാത്ത വിദേശ പൗരന്മാരുടെ പ്രവേശനം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നുവെന്ന് വിലയിരുത്തിയാണ് നടപടി.