Kerala

ഹണിട്രാപ്പിലൂടെ അയൽവാസിയായ യുവാവിൽ നിന്ന് 60 ലക്ഷവും 61 പവനും തട്ടി; യുവതി അറസ്റ്റിൽ

ഏറ്റുമാനൂർ: ഹണിട്രാപ്പിലൂടെ യുവാവിന്റെ 60 ലക്ഷവും 61 പവന്റെ സ്വർ‌ണാഭരണങ്ങളും തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂർ അർജുൻ ഗോപിയുടെ ഭാര്യ ധന്യ അർജുൻ (37) ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായി. അയല്‍വാസിയായ യുവാവുമായി സൗഹൃദംസ്ഥാപിച്ച് നഗ്‌നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി 60 ലക്ഷവും 61 പവനും തട്ടിയെടുക്കുകയായിരുന്നു. 2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കാലത്തായിരുന്നു സംഭവം.

അമേരിക്കയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറായ യുവാവ് ഇയാളുടെ ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയം ധന്യ യുവാവിനോട് അടുപ്പംസ്ഥാപിച്ച് അടുത്ത് ഇടപഴകിയശേഷം സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണകളായി 60 ലക്ഷം രൂപ യുവതിയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് തട്ടിയെടുത്തു. വിവരമറിഞ്ഞ പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസും യുവാവിനെ ഭീഷണിപ്പെടുത്തി ഇയാളുടെ അക്കൗണ്ടിലേക്കും പണം അയപ്പിച്ചു.

പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തി യുവാവിന്റെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. ഇതോടെ യുവാവ് പോലീസിന്റെ സഹായംതേടുകയായിരുന്നു.

കഴിഞ്ഞ ഏപ്രിൽ 3നു ഗാന്ധിനഗർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അലൻ തോമസ്, ധന്യയുടെ ഭർത്താവ് അർജുൻ എന്നിവരാണു മറ്റു പ്രതികൾ. ഇവരെ പിടികൂടിയിട്ടില്ല. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണു ധന്യയെ അറസ്റ്റ് ചെയ്തത്. ഗർഭിണിയാണെന്ന പരിഗണനയിൽ കോടതി പ്രതിയെ ജാമ്യത്തിൽ വിട്ടു.