Kerala

തൃശ്ശൂരിൽ അമ്മയും മകളും കൊല്ലപ്പെട്ട സംഭവം: മകളുടെ ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്

തൃശ്ശൂർ: പടിയൂർ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പടിയൂർ സ്വദേശികളായ മണി, മകൾ രേഖ എന്നിവരാണ് കൊല്ലപ്പെട്ടത്. രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പ്രതി പ്രേംകുമാറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

2019 ൽ ഉദയംപേരൂരിൽ ആദ്യ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലായിരുന്നു പ്രേംകുമാർ. ഇതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകവും നടത്തിയത്. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊന്നതാകാം എന്നാണ് കരുതുന്നത്.

ബുധനാഴ്ച്ചയാണ് വീടിനുള്ളിൽ അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ മണി (74) മകൾ രേഖ (43) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് മറ്റൊരു മകൾ വീട്ടിൽ എത്തി നോക്കിയപ്പോഴാണ് വിവരം പുറത്തിറിയുന്നത്. വീടിൻ്റെ പിറക് വശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിൻ്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു.