കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ സാധ്യത തേടി പൊലീസ്. നടപടിക്രമങ്ങൾക്കായി കുട്ടികളെ സ്കൂളിൽ എത്തിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. പൊലീസ് ഇതിനായി നിയമവശം പരിശോധിക്കുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഓൺലൈൻ വഴി പ്രവേശനം നടത്താൻ പൊലീസ് വിദ്യാഭ്യാസ വകുപ്പിനോട് അവശ്യപ്പെട്ടത്. അഡ്മിഷന് ഇന്ന് പുറത്തിറക്കാൻ ആയിരുന്നു തീരുമാനം. പ്ലസ് വൺ അഡ്മിഷനെടുക്കാൻ വിദ്യാർഥികൾ ഹാജരാകേണ്ട അവസാന തീയതി ഇന്നാണ്.
അഞ്ച് വിദ്യാർഥികളെ ഒരു ദിവസത്തേക്ക് വിട്ടയക്കാൻ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. പ്ലസ് വൺ അഡ്മിഷൻ നേടാനാണ് ഹൈക്കോടതി അനുമതി നൽകിയത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമയം. വിദ്യാർഥികൾക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്താൻ താമരശ്ശേരി പൊലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ജുവനൈൽ ഹോമിൽ കഴിയുന്ന വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോടതിയിൽ പരിഗണനയിലുണ്ട്.
അതേസമയം കുട്ടികൾക്ക് പ്രവേശനം നൽകരുതെന്ന് യൂത്ത് കോൺഗ്രസ് താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ കണ്ട് ആവശ്യപ്പെട്ടു. സ്വഭാവ സർട്ടിഫിക്കറ്റിൽ മോശം പരാമർശമുള്ളവർക്ക് പ്രവേശനം നൽകിയാൽ അത് സ്കൂളിൻ്റെ സൽപേരിന് കളങ്കമാകുമെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.