india

വിജയാഘോഷം ദുരന്തമായി മാറിയതിൽ ആരാണ് ഉത്തരവാദി, 35000 പേർക്ക് ഇടമുള്ള സ്ഥലത്ത് എത്തിയത് മൂന്ന് ലക്ഷം പേർ; ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്നതെന്ത്??

ഇന്ത്യൻ കായിക ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു ഇന്നലെ… വിജയാഘോഷങ്ങൾക്ക് സാക്ഷിയാകേണ്ടിയരുന്ന ബെം​ഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ദുരന്ത ഭൂമിയായി.18 വർഷത്തിന് ശേഷം ആർസിബിയുടെ കരങ്ങളിലേക്കെത്തിയ ഐപിഎല്‍ വിജയ കിരീടം, രാജ്യമെമ്പാടുമുള്ള റോയല്‍ ചലഞ്ചേസ് ബെംഗളൂരു ആരാധകർ ആഘോഷിക്കുകയായിരുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും ആർസിബി ആരാധകർ വിജയാഘോഷങ്ങള്‍ക്കായി തടിച്ച് കൂടി അഭിമാന നിമിഷം സമ്മാനിച്ച തങ്ങളുടെ താരങ്ങളെ കാണാൻ…

എന്നാൽ വളരെ പെട്ടെന്ന് തന്നെ അന്തരീക്ഷം മാറി, തിക്കിലും തിരക്കിലും പൊലിഞ്ഞത് 11 പേരുടം ജീവനാണ്.. പലരും ഇപ്പോഴും ആശുപത്രിയിൽ… ചിലർ അപകടത്തിന്റെ ഞെട്ടലിൽ…
35000 പേർക്ക് ഒത്തുകൂടാൻ ഇടമുള്ള സ്റ്റേഡിയം, എത്തിയതാകട്ടെ മൂന്ന് ലക്ഷത്തിലധികം ആളുകളും. ഫ്രീ പാസ് ആയിരുന്നതിനാല്‍ കണക്കില്‍ കൂടുതല്‍ പേർ സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തി.ഇതോടെ ദുരന്തഭൂമിയായി ചിന്നസ്വാമി സ്റ്റേഡിയം മാറുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് നല്‍കുന്ന വിവരം ഇങ്ങനെയാണ്; വിജയാഘോഷത്തിന് പലരും സ്റ്റേഡിയത്തിലേക്ക് എത്തിയത് ടിക്കറ്റോടെയാണ്. എന്നാല്‍ അതിലേറെ പേർ ടിക്കറ്റില്ലാതെയും എത്തി. ഉള്‍ക്കൊള്ളാവുന്നതിലും അധികം പേർ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സ്ഥിതി വഷളായത്.

ഉന്തും തള്ളുമായി ആരാധകർ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാൻ തുടങ്ങിയതോടെ സംഘർഷം ഉടലെടുത്തു. ഇതിനിടെ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് കടക്കാൻ ശ്രമിച്ച ചിലർ നിലത്ത് വീണു. തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 33 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്. മരിച്ചവരില്‍ സ്‌ത്രീകളും പുരുഷന്മാരും കുട്ടികളും വിദ്യാർഥികളും ഉള്‍പ്പെടുന്നു.

‘ഇന്നലെ വൈകുന്നേരമാണ് (ചൊവ്വാഴ്‌ച) മത്സരം നടന്നത്, ഇന്ന് ഈ പരിപാടി ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ചതാണ്, അതിനാൽ ഇത്രയധികം ആളുകൾ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്നത്ര, ചിലപ്പോള്‍ അതിനെക്കാള്‍ അല്‍പം കൂടുതല്‍ പേർ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.’ -സിദ്ധരാമയ്യ ഇന്നലെ പറഞ്ഞു.

‘സ്റ്റേഡിയത്തിന് ചെറിയ ഗേറ്റുകളുണ്ട്. ഗേറ്റുകള്‍ വഴിയാണ് ആളുകള്‍ അകത്ത് കടന്നത്. ഗേറ്റുകള്‍ തകർക്കപ്പെട്ടിട്ടുണ്ട്. ഇത്രയധികം ആളുകൾ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. അന്വേഷണം വസ്‌തുതകൾ പുറത്തുകൊണ്ടുവരും.’ -അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ (ജൂണ്‍ 4) രാവിലെ 11.56ന് ബെംഗളൂരു ട്രാഫിക് പൊലീസ് സ്റ്റേഡിയത്തിൽ അനുമോദന ചടങ്ങ് മാത്രം സംഘടിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വൈകിട്ട് 5 മണിക്ക് വിജയാഘോഷവുമായി ബന്ധപ്പെട്ട് പരേഡും ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരിപാടിയും നടക്കുമെന്ന് 3.15ഓടെ ആർ‌സി‌ബി ടീമിന്‍റെ മാനേജ്‌മെന്‍റ് പ്രഖ്യാപിക്കുകയായിരുന്നു. shop.royalchallengers.com ൽ സൗജന്യ പാസുകൾ (നിശ്ചിത എണ്ണം മാത്രം) ലഭ്യമാണെന്നും മാനേജ്‌മെന്‍റ് എക്‌സ് പോസ്റ്റില്‍ അറിയിച്ചു.

എന്നാല്‍ പരേഡ് നടത്താൻ പറ്റില്ലെന്നും ടിക്കറ്റ് ഉള്ളവർക്ക് മാത്രം സ്റ്റേഡിയത്തില്‍ പ്രവേശിക്കാമെന്നും പൊലീസ് കർശനമായി പറഞ്ഞതോടെ സ്റ്റേഡിയത്തിന് പുറത്ത് വലിയ തോതില്‍ ആരാധകർ തടിച്ച് കൂടുകയായിരുന്നു. പലരും ഗേറ്റ് ചാടി കടന്നു എന്നും പൊലീസ് പറഞ്ഞു. പൊലീസ് കണക്കനുസരിച്ച് ഏകദേശം 50,000 പേർ ഒരു കിലോമീറ്റർ ചുറ്റളവിൽ തടിച്ച് കൂടിയിരുന്നു. വീണ്ടും വീണ്ടും ആളുകള്‍ കൂടിക്കൂടി വന്നു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ലാത്തി വീശേണ്ടി വന്നു. സംഭവം കൂടുതല്‍ വഷളാകാതിരിക്കാൻ കബ്ബൺ പാർക്ക്, ഡോ. ബി.ആർ അംബേദ്‌കർ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തില്ലെന്ന് ബെംഗളൂരു മെട്രോയ്‌ക്കും ഒടുക്കം പ്രഖ്യാപിക്കേണ്ടി വന്നു.

ഇതുവരെ സംഭവിച്ചത്

ബുധനാഴ്ച വൈകുന്നേരം എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ടു. കെ‌എസ്‌സി‌എ ആർ‌സി‌ബി ഐ‌പി‌എൽ ടീമിന് സൗകര്യമൊരുക്കേണ്ടിയിരുന്ന സ്ഥലത്തായിരുന്നു അത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസുകൾ കനത്ത ജനക്കൂട്ടത്തിലൂടെ കടന്നുപോകുന്നു.

പരിപാടി ആരംഭിക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങളിൽ, ബോധരഹിതരായ ആളുകളെ വൈദ്യസഹായത്തിനായി കൊണ്ടുപോയി.

ചെറിയ ഗേറ്റുകൾ തകർത്ത് ആളുകൾ അകത്തേക്ക് കടക്കാൻ തിക്കിത്തിരക്കിയതാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് സംസ്ഥാന സർക്കാർ പറയുന്നു.

സ്റ്റേഡിയത്തിന് പുറത്ത് നിരവധി ആളുകൾ നിന്നതിന്റെ ഭാരം കൊണ്ടാണ് ഒരു സ്ലാബ് തകർന്നത്, അതിനെ തുടർന്നുണ്ടായ പരിഭ്രാന്തിയാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് റിപ്പോർട്ട് .

ടീം ബസിനെയും അവരുടെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരെയും കാണാൻ ആളുകൾ മരങ്ങളിൽ കയറുകയും മതിലുകൾ ചാടിക്കടക്കുകയും ചെയ്തതോടെ വലിയ കുഴപ്പങ്ങൾ ഉണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു

Latest News