ജീവനക്കാര്‍ക്കായി കെഎസ്ആർടിസി നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍. എസ്ബിഐയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതി പ്രകാരം ഒരു കോടി രൂപയാണ് അപകടമരണത്തിന് നഷ്ടപരിഹാരം ലഭിക്കുക.
അപകടം ഡ്യൂട്ടിക്കിടെ അല്ലെങ്കിലും നഷ്ടപരിഹാരം ലഭിക്കും. ഇതിനായി ജീവനക്കാർ പ്രീമിയം അടക്കേണ്ടതില്ല എന്നതാണ് പ്രത്യേകത. കെഎസ്ആർടിസിയിലെ 22,000ലേറെ സ്ഥിരം ജീവനക്കാർക്ക് ആശ്വാസമാകുന്നതാണ് പുതിയ ഇന്ഷുറൻസ് പദ്ധതി.
ഇതിലൂടെ അപകടമരണങ്ങൾക്ക് മാത്രമല്ല, അപകടത്തിൽ പൂർണവൈകല്യം സംഭവിച്ചാലും ഒരു കോടി രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക.
ഭാഗികമായി അപകടം സംഭവിച്ചാൽ 80 ലക്ഷം രൂപ ലഭിക്കും. ഗ്രൂപ്പ് ടേം ലൈഫ് ഇൻഷുറൻസ് പ്രകാരം 25,000 രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്നവർക്ക് 6 ലക്ഷവും അപകടത്തിൽ മരിക്കുന്നവരുടെ പങ്കാളിക്കും മക്കൾക്കും 5 ലക്ഷവുമാണ് നൽകുക.
50,000ന് മുകളിൽ ശമ്പളമുള്ളവർ വിമാന അപകടത്തിൽ മരിച്ചാൽ 1.6 കോടി രൂപ ലഭിക്കും. കെഎസ്ആർടിസി നൽകുന്ന അപകട ആനുകൂല്യങ്ങൾക്ക് പുറമേയാണിത്.
ഇതോടൊപ്പം 1995 രൂപയുടെ വാർഷിക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കി. രണ്ട് ലക്ഷം മുതൽ 15 ലക്ഷം വരെയാണ് ചികിത്സാ സഹായം. ജീവനക്കാരുടെ പങ്കാളിയെയും രണ്ട് മക്കളെയും ഇതിൽ ഉൾപ്പെടുത്താം.
2495 രൂപ അടച്ചാൽ മൂന്ന് ലക്ഷം മുതൽ 30 ലക്ഷം വരെ ചികിത്സാ സഹായം ലഭിക്കും. 75 വയസ് വരെയുള്ളവർക്ക് വർഷം തോറും പുതുക്കി ഇഷുറൻസ് പരിരക്ഷ ഉറപ്പാക്കാം.