ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടി രാജ്ഭവനിൽ നിന്ന് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കൃഷി മന്ത്രി പി പ്രസാദ്. സർക്കാരിന്റെ പരിപാടിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത തരത്തിലുള്ള മാറ്റമാണ് രാജ് ഭവനിൽ ഇന്നലെ വൈകിട്ട് ഉണ്ടായതെന്നും രാജ് ഭവനിൽ ഉപയോഗിക്കാൻ വെച്ച ചിത്രം പൊതു പരിപാടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ചിത്രമായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഗവർണറുടെ ഓഫീസ് അയച്ചുതന്ന ചിത്രം ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമാണ്. രാജ്യത്ത് ആർഎസ്എസ് മാത്രം ഉപയോഗിക്കുന്ന ചിത്രമാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ആ ചിത്രം ഉപയോഗിക്കണമെന്ന് ശാഠ്യം അവിടെ നിന്നു ഉണ്ടാകുമ്പോൾ അതിനോട് പൊരുത്തപ്പെടാൻ സർക്കാരിന് കഴിയില്ല. ഈ ബുദ്ധിമുട്ട് രാജ്ഭവനെ സർക്കാർ അറിയിച്ചിട്ടാണ് പരിപാടി സെക്രട്ടറിയേറ്റ് വളപ്പിലേക്ക് മാറ്റിയത്. ഭരണഘടനാ വിരുദ്ധമായ കാര്യമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
രാജ് ഭവനിൽ നേരത്തെ സമാനമായ ചിത്രം കണ്ടിട്ടില്ല. എല്ലാവരെയും ഒരേപോലെ കാണണമെന്ന് ഭരണഘടന പറയുന്നിടത്ത് എങ്ങനെ ഇങ്ങനെ ഒരു കാര്യം ഉണ്ടാകും. ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണ് രാജ് ഭവന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഭരണഘടനാ ചുമതലയില്ലാത്ത ബാഹ്യശക്തി രാജ്ഭവനെ നിയന്ത്രിക്കുക എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ് ഭവൻ സങ്കുചിതമായ കക്ഷിരാഷ്ട്രീയത്തിന്റെ വേദിയാക്കാൻ പാടില്ല. കൃഷി വകുപ്പിന്റെ പരിപാടിയിൽ നാളെ മുതൽ അരിവാൾ ചുറ്റിക പ്രദർശിപ്പിക്കാൻ തുടങ്ങിയാൽ എങ്ങനെയായിരിക്കും അത് വ്യാഖ്യാനിക്കപ്പെടുക. ഭരണഘടന പറയാത്ത കാര്യങ്ങളെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. മതനിരപേക്ഷ കേരളത്തിന് അംഗീകരിക്കാനാവാത്തതാണ് നടന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.