Kerala

അമ്പൂക്കാ ‘നല്ല നമസ്‌ക്കാരം’ ?: മോഹത്തിനൊക്കെ ഒരു പരിധിയില്ലേ ?; അന്‍വറിന്റെ വിലപേശലില്‍ പ്രതികരിച്ച് ചാണ്ടിഉമ്മന്‍; നിലമ്പൂരില്‍ അന്‍വര്‍ ഒരു ഫാക്ടറേ അല്ലെന്ന് സണ്ണി ജോസഫും; മുണ്ടാട്ടം മുട്ടി രാഹുല്‍ മാങ്കൂട്ടവും | Clash between P V Anwar and UDF

പുതിയ രാഷ്ട്രീയ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ അന്‍വറിനെ വലിച്ചു കീറുകയാണ് ചെയ്യുന്നത്

നിലമ്പൂര്‍ തേക്കുകള്‍ പ്രശസ്തമാണ്, എന്നാല്‍ ഇപ്പോള്‍ തീപാറുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ മണ്ണായിട്ടാണ് നിലമ്പൂര്‍ പ്രശസ്തി നേടുന്നത്. ഇടതനും വലതനും ദേശീയ പാര്‍ട്ടിയും സ്വതന്ത്രനായ നിലമ്പൂര്‍ പുയ്യാപ്പ്‌ളയുമൊക്കെ ആ പോരാട്ടത്തില്‍ സജീവവും. രാഷ്ട്രീയ ആരോപണങ്ങള്‍ കൊണ്ട് എതിരാളിയെ മലര്‍ത്തിയടിക്കേണ്ട ഇടത്ത് പല്ലുകൊഴിഞ്ഞ ഒരു സിംഹത്തിന്റെ ദീന രോദമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഒരു അരിശത്തിന് ചാടി കേറി MLA സ്ഥാനം രാജിവെക്കുകയും ചെയ്തു. എന്നാല്‍ ലാസ്റ്റ് ബസ് പിടിക്കാന്‍ പറ്റിയോ അതുമില്ല. അന്‍വറിക്കാക്കയ്ക്ക് ഇതില്‍ കൂടുതല്‍ എന്തേലും പറ്റാനുണ്ടോ?!

2026ല്‍ ആഭ്യന്തരം അല്ലെങ്കില്‍ വനം വകുപ്പ് മന്ത്രി സ്ഥാനം തന്നാല്‍ പത്രിക പിന്‍വലിക്കാമെന്നാണ് ഏറ്റവും ഒടുവിലായി അന്‍വര്‍ യുഡിഎഫിനോട് ആവശ്യപ്പെട്ടത്. പുല്ലിന്റെ വില പോലും നല്‍കാന്‍ കോണ്‍ഗ്രസ് തയാറല്ലെന്ന് മാത്രമല്ല പ്രതികരണത്തില്‍ ഇരട്ടി നാണയത്തില്‍ മറുപടി നല്‍കുകയും ചെയ്തു. ബൂത്തു നേതാവ് മുതല്‍ ദേശീയ നേതാക്കള്‍ വരെ. പുതിയ രാഷ്ട്രീയ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ അന്‍വറിനെ വലിച്ചു കീറുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നുള്ളത് അന്‍വര്‍ തന്നെ പരിശോധിക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന സങ്കട ലൈന്‍ പിടിച്ചു പറ്റി യുഡിഎഫില്‍ പറ്റി കൂടേണ്ടതിനു പകരം അവസാന ലാപ്പില്‍ കാണിക്കുന്ന അമിതാവേശം എട്ടിന്റെ പണി മേടിച്ചുകൂട്ടുമന്നും ഉറപ്പാണ്.

അല്ലെങ്കിലും, അണയാന്‍ പോകുന്ന വിളക്ക് ആളി കത്തുമെന്നാണല്ലോ പ്രമാണം. അന്‍വറിന് ആഭ്യന്തരവും വനം വകുപ്പും വേണമെന്ന പ്രതികരണത്തോട് സഹാനുഭൂതിയോടെ കൈകൂപ്പിയാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരിക്കുന്നത്. പാതിരാത്രിയില്‍ അമ്പൂക്കയുടെ കാലുതിരുമ്മാന്‍ പോയ യുവ തുര്‍ക്കി രാഹുല്‍ മാങ്കുട്ടത്തില്‍ ഇതുവരെ വാ തുറന്നിട്ടില്ല. ചാണ്ടി ഉമ്മന്‍ കൈകൂപ്പിയപ്പോള്‍ രാഹുല്‍ കുറഞ്ഞത് തലയെങ്കിലും കനിക്കേണ്ടതായിരുന്നെന്നും അഭിപ്രായമുള്ളവരുണ്ട്. കോണ്‍ഗ്രസിലെ മറ്റ് പ്രമുഖരുടെ പ്രതികരണങ്ങളും വ്യക്തമാക്കുന്നത് അന്‍വറിന്റെ വിലപേശലിനു നല്ല നമസ്‌കാരം എന്ന ലൈനാണ്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഒരുഫാക്ടറേ അല്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറയുന്നു. അന്‍വറിന്റെ ഉപാധികള്‍ കേട്ട് ചിരിയാണ് വന്നത്. പിന്നെ ഏത് യുഡിഎഫ് നേതാക്കളാണ് ചര്‍ച്ച നടത്തിയതെന്ന് അന്‍വര്‍ തന്നെ വ്യക്തമാക്കട്ടെ. ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്ന് ബോധ്യമായതോടെയാവാം ഇത്തരം പ്രതികരണങ്ങള്‍. തത്കാലം യുഡിഎഫ് വകുപ്പ് വിഭജനം ആരംഭിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പരിഹസിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എല്ലാവര്‍ക്കും അറിയാം. അതാണ് അന്‍വറും പറഞ്ഞത്. എന്നാല്‍ ഈ ഇലക്ഷനില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ഒരുചലനവും ഉണ്ടാക്കാന്‍ അന്‍വറിന് കഴിയില്ല. അന്‍വര്‍ എന്നത് ഇപ്പോള്‍ അടഞ്ഞ അധ്യായമാണ്. മലപ്പുറം എല്ലാ കാലത്തും യുഡിഎഫ് കോട്ടയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം പത്രിക പിന്‍വലിക്കാനുള്ള അന്‍വറിന്റെ ഉപാധികളെ പരിഹസിച്ച് വിടുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചെയ്തത്. അന്‍വറിനുള്ള മറുപടി നാവിന്‍ തുമ്പിലുണ്ട്. എന്നാല്‍ താന്‍ മറുപടി നല്‍കുന്നില്ലെന്ന് സതീശന്‍ പറഞ്ഞു. മുക്കാല്‍ പിണറായിയെന്ന പിവി അന്‍വറിന്റെ പ്രയോഗത്തിന് മറുപടിയില്ലെന്നും സതീശന്‍ വ്യക്തമാക്കി. അന്‍വറുമായി ഇനി ഒരു ചര്‍ച്ചയില്ല. എല്ലാവാതിലുകളും അടച്ചെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. ചുരുക്കത്തില്‍ അമ്പൂക്ക ഇനി ഐക്യ ജനാധിപത്യ മുന്നണിയുടെ പടിവാതില്‍ കാണില്ല ഉറപ്പ്. പണ്ട് ഇതുപോലെ മൂപ്പിച്ച് ഇറങ്ങിപോയ ഒരു പൂഞ്ഞാറ്റുക്കാരന്‍ എല്‍ഡിഎഫില്‍ കയറി കൂടാന്‍ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്‍പില്‍ കെട്ടികിടന്നത് രാഷ്ട്രീയ കേരളം മറന്നിട്ട് ഉണ്ടാകില്ല. അന്നത്തെ ജില്ലാ സെക്രട്ടറി ഇന്നത്തെ മന്ത്രി ഇറക്കി വിട്ടതും ചരിത്രമാണ് അമ്പുക്കയെന്ന പുയാപ്പ്‌ളയ്ക്കും ഇനി അതു തന്നെ ശരണം.

content highlight: Clash between P V Anwar and UDF