ഇലക്ട്രിക് വാഹനപ്രേമികളുടെ എണ്ണം കേരളത്തിൽ കുറയുന്നതായി കണ്ടെത്തൽ. കഴിഞ്ഞ ഏപ്രിൽ മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 41818 വാഹനങ്ങൾ മാത്രമാണ് റജിസ്റ്റർ ചെയ്തത്. മുൻ വർഷത്തിൽ 81000 വാഹനങ്ങളുണ്ടായിരുന്ന സംസ്ഥാനത്ത് 48.37 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സംസ്ഥാനത്തെ ഇ വി വിൽപന കണക്കുകൾ നൽകുന്ന സൂചനകൾ. 2022-2023 സാമ്പത്തിക വർഷത്തിൽ 52293 വാഹനങ്ങൾ റജിസ്റ്റർ ചെയ്ത കണക്കുകൾ കൂടി പരിശോധിക്കുമ്പോൾ ഈ കഴിഞ്ഞ വർഷത്തിൽ ഇ വി സ്വന്തമാക്കിയവരുടെ എണ്ണം ഏറെ പുറകിലാണെന്നു വ്യക്തമാകും. സബ്‌സിഡികൾ കുറഞ്ഞതും വാഹനവില, റോഡ് നികുതി എന്നിവയടക്കം ഉയർന്നതും ഇ വി കൾ സ്വന്തമാക്കുന്നതിൽ നിന്നും ഉപഭോക്താക്കളെ പിന്തിരിപ്പിച്ചു എന്നുവേണം കരുതാൻ. നടപ്പു സാമ്പത്തിക വർഷത്തിലും വിപണിയിൽ നിന്നുമുള്ള പ്രവണതകൾ സൂചിപ്പിക്കുന്നത് ഇലക്ട്രിക് വാഹന വിൽപന കുറവെന്നു തന്നെയാണ്. മുൻവർഷത്തിലെ ഏപ്രിൽ-മെയ് കാലയളവിൽ 10324 വാഹനങ്ങൾ വിറ്റസ്ഥാനത്ത് നടപ്പു സാമ്പത്തിക വർഷത്തിൽ 2896 വാഹനങ്ങൾ മാത്രമാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്ത്യൻ വിപണിയിലുള്ള വാഹന നിർമാതാക്കളെല്ലാം പുതു ഇലക്ട്രിക് കാറുകളുമായി കളംപിടിക്കാനൊരുങ്ങുമ്പോൾ ദേശീയതലത്തിലും ഇ വി യുടെ റജിസ്‌ട്രേഷനിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യുത വാഹനങ്ങളിൽ മാത്രമല്ല, പ്രകൃതി വാതകങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വിൽപനയിലും കുറവ് രേഖപ്പെടുത്തിയ സാമ്പത്തിക വർഷമാണ് കഴിഞ്ഞു പോയത്. 2024 ഏപ്രിൽ മുതൽ 2025 ഏപ്രിൽ വരെയുള്ള കാലയളവിൽ കേരളത്തിൽ 15734 വാഹനങ്ങൾ റജിസ്റ്റർ ചെയ്തപ്പോൾ മുൻസാമ്പത്തിക വർഷത്തിലത് 17005 വാഹനങ്ങളായിരുന്നു.