ഇന്നലെ 11 പേരുടെ മരണത്തിലേക്ക് നയിച്ച ആർസിബി ടീമിൻ്റെ സ്വീകരണ പരിപാടി നടത്തിയത് പൊലീസ് മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ തള്ളിക്കൊണ്ടായിരുന്നു പരിപാടി ഒരു വേദിയിലേക്ക് മാത്രം ചുരുക്കണമെന്നും അല്ലെങ്കിൽ ഞായറാഴ്ചയിലേക്ക് മാറ്റണമെന്നും എന്നായിരുന്നു പൊലീസിൻ്റെ നിർദേശം. എന്നാൽ രണ്ട് ഉപാധികളും ആർസിബി ടീം അംഗീകരിച്ചില്ല. ദുരന്തത്തിൽ ഡിജിപി പ്രാഥമിക റിപ്പോർട്ട് നല്കി.ആർസിബിയുടെ വിജയാഘോഷം നടന്ന സ്റ്റേഡിയത്തിന്റെ പരിസരത്ത് പെട്ടെന്ന് ആൾക്കുട്ടം രൂപപ്പെടുകയായിരുന്നുവെന്നും നിയന്ത്രിക്കാൻ സാധിച്ചില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ബാരിക്കേഡ് തകർത്ത് ആൾക്കൂട്ടം ഉള്ളിവേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. സാധ്യമായ എല്ലാ സുരക്ഷയും ഒരുക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫൈനലിന് തൊട്ട് പിറ്റേന്നുള്ള ആരാധകരുടെ ആവേശം ഞായറാഴ്ചയാണെങ്കിൽ കുറയുമെന്ന് പൊലീസ് സംഘാടകരോട് പറഞ്ഞിരുന്നു. ഫൈനൽ നടന്ന കഴിഞ്ഞ ദിവസം പുലർച്ചെ തെരുവിൽ ഇറങ്ങിയ ആരാധകരെ നിയന്ത്രിക്കാൻ തന്നെ പ്രയാസപ്പെട്ടിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ ക്ഷീണിതരാണെന്നും സർക്കാരിനെ അറിയിച്ചിരുന്നു. വിപുലമായ സുരക്ഷ ക്രമീകരണത്തിന് സമയം ഇല്ലെന്ന് സർക്കാരിനെ അറിയിച്ചിരുന്നെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. സർക്കാരിനെയും ആർസിബിയെയും കർണാടക ക്രിക്കറ്റ് അസോസിയേഷനെയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ ടീമിലെ വിദേശ താരങ്ങൾക്ക് ഉടൻ മടങ്ങണം എന്നായിരുന്നു ആർസിബി പ്രതികരണം.
വിക്റ്ററി പരേഡ് നടത്തുന്ന വിവരം ഉന്നത പൊലീസുദ്യോഗസ്ഥർ അറിഞ്ഞിരുന്നില്ല, ഓപ്പൺ ബസ്സിൽ സജ്ജീകരണമൊരുക്കിയതും പൊലീസ് അനുമതിയില്ലാതെയാണ്. ആളുകൾ വൻതോതിൽ തടിച്ച് കൂടിയ ശേഷം അനുമതിക്ക് പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തി, വിക്റ്ററി പരേഡിന് അവസാന നിമിഷവും പൊലീസ് അനുമതി നൽകിയില്ലെന്നും പൊലീസ് പറയുന്നു.
അതേസമയം സംഭവത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച മജിസ്ട്രേറ്റ് തല അന്വേഷണവും നടക്കുന്നുണ്ട്. ആർക്കാണ് വിഷയത്തിൽ പിഴവ് പറ്റിയത് എന്നാണ് അന്വേഷിക്കുക. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസ് നേതൃത്വത്തിന് ഗുരുതര വീഴ്ചയുണ്ടായതായും വിലയിരുത്തലുണ്ട്. മൂന്ന് ലക്ഷത്തോളം ആളുകൾ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തടിച്ചു കൂടിയപ്പോഴും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിധാൻ സൗധയിലായിരുന്നു. ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യാൻ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആളുകൾ പല ഗേറ്റുകളിലേക്കും ഇടിച്ചു കയറാൻ ശ്രമിച്ചതും ദുരന്തത്തിന് വഴിവച്ചുവെന്നും ആരോപണമുണ്ട്.