വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണവുമായി സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്. ഗൗരവമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ട്രംപിനെതിരെ മസ്ക് രംഗത്ത് വന്നിരിക്കുന്നത്. ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നുമാണ് ആരോപണം.
‘ബിഗ് ബോംബ്’ എന്നു വിശേഷിപ്പിച്ച് മസ്ക് സമൂഹമാധ്യമ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. ‘ഈ പോസ്റ്റ് കുറിച്ചുവച്ചോളൂ, സത്യം പുറത്തുവരിക തന്നെ ചെയ്യും’ – മസ്ക് പറഞ്ഞു. ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ’ എതിർത്ത മസ്കിൻ്റെ നിലപാടിൽ നിരാശയുണ്ടെന്ന്’ ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ച് ഒരു മണിക്കൂറിനകമായിരുന്നു മസ്കിൻ്റെ സ്ഫോടനാത്മകമായ എക്സ് കുറിപ്പ്. ഇലോൺ മസ്കിന്റെ ടെസ്‌ലക്ക് നികുതി ഇളവുകൾ നൽകിയെന്ന ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ടെസ്‌ല ഓഹരികളിൽ വൻ ഇടിവ് നേരിട്ടിരുന്നു.
ട്രംപ് അധികാരമേറ്റയുടൻ സർക്കാർ ചെലവ് വെട്ടിക്കുറക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച ഡോജിൻ്റെ തലവനായി ഇലോൺ മസ്കിനെ നിയമിച്ചിരുന്നു. ജോലി വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള മസ്കിൻ്റെ നിലപാടുകൾ അമേരിക്കയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും മസ്കും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന വാർത്തകൾ പുറത്ത് വന്നത്. പിന്നാലെ മസ്ക് ഡോജിൻ്റെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കിയതോടെയാണ് മസ്ക് ട്രംപ് പോര് പരസ്യമായത്.