നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയം ആർക്കൊപ്പവുമല്ല, തനിക്കൊപ്പമാണെന്ന് പി.വി. അൻവർ. ഈ ഉപതെരഞ്ഞടുപ്പിൽ വിജയം നേടുന്നതോടെ പിണറായിസത്തെ പൂർണമായും തുടച്ചു നീക്കുമെന്നാണ് പി.വി. അൻവറിന്റെ ഭാഷ്യം. ഇന്നലെ കോൺഗ്രസിനോട് വിലപേശൽ നടത്തിയ ബിസിനസുകാരനായ അൻവറിക്കയെ ആണ് കേരളം കണ്ടതെങ്കിൽ ഇന്ന് നേരെ തിരിച്ചാണ്. ഏതോ ഒരു സിനിമയിലെ വർത്തമാനം പോലെ, എനിക്കു നിങ്ങളെ മനസിലാകുന്നിലല്ലോ മിസ്റ്റർ എന്നാകാം ഒരുപക്ഷേ ഇപ്പോൾ നിലമ്പൂരെ ജനങ്ങൾ വിചാരിക്കുന്നത്. എന്താണ് ശരിക്കും മുൻ MLA യുടെ പ്രശ്നം എന്നാണ് ആളുകളുടെ സംശയം. അധികാരം നഷ്ടപ്പെട്ടാൽ മനുഷ്യന്റെ സമനിലതെറ്റുമെന്ന് ഒക്കെ വിദഗ്ധർ പറയുന്നതും ഒരുപക്ഷേ ഇതാകാം.
അൻവറിന് ലഭിച്ചിരിക്കുന്നത് കത്രിക ചിഹ്നമാണ്. എന്താണ് ശരിക്കും കത്രികയുടെ ഉപയോഗം? എന്തിനാണത് ഉപയോഗിക്കുന്നത്? ഉപയോഗിച്ചാൽ എന്താണ് ഗുണമെന്നാെക്കെയാണ് ഇപ്പോൾ നിലമ്പൂർ സുൽത്താന്റെ ക്ലാസുകൾ. കത്രിക ചിഹ്നം ലഭിച്ചതോടെ നൂറു ശാതമാനം വിജയം ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ചിഹ്നം ലഭിച്ചത് കൊണ്ട് ഏതെങ്കിലും വ്യക്തികൾ തെരഞ്ഞെടുപ്പ് ജയിച്ച ചരിത്രമുണ്ടോ? ചിഹ്നം നോക്കി വോട്ട് ചെയ്യുന്ന എത്ര വോട്ടർമാരുണ്ട് നിലമ്പൂരിൽ എന്നൊക്കെ ഇതുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉണ്ടാകാം. എന്നാൽ അൻവർ കോൺഗ്രസ് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് സിപിഎമ്മുമായി സഹകരണം ആരംഭിച്ച് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നപ്പോൾ തന്നെ ആ പ്രസ്ഥാനം അൻവറിനെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് രംഗത്തിറക്കി. സിപിഎം സ്വതന്ത്രനായിട്ടുപോലും സഖാവ് കുഞ്ഞാലിക്കുശേഷം അൻവർ ചുറ്റിക അരിവാൾ നക്ഷത്രത്തിൽ മത്സരിച്ചു. രണ്ട് തവണ നിലമ്പൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ അൻവർ അത് കൊണ്ടാണ് ചിഹ്നത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നത്.
ഇനി ചിഹ്നം അൻവറിന്റെ ഭാഷയിൽ നിർണായക ഫാക്ടറാണെന്ന് തന്നെ ഇരിക്കട്ടെ കൈപ്പത്തിക്കും അരിവാളിനും കുത്തി കുത്തി കാലങ്ങളായി ഇടതനെയും വലതനെയും നിയമസഭയിലെത്തിച്ച ജനങ്ങൾ കത്രികയ്ക്ക് കുത്തുമെന്ന് എന്താണ് ഉറപ്പ്. ഈ തിരഞ്ഞെടുപ്പിൽ കത്രിക ചിഹ്നവും കത്രിക പൂട്ടും പ്രധാന ചർച്ചവിഷയമാകുമെന്ന പരമാർശം അതുകൊണ്ട് തന്നെ വിലപോവില്ല. ജൂൺ 19ന് കത്രിക കൊണ്ട് ശബ്ദം പോലും ഇല്ലാതെ ജനങ്ങൾ പിണറായിസത്തിന്റെ അടിവേരറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കത്രിക ചിഹ്നത്തിൽ താൻ രണ്ട് തവണ മത്സരിച്ചിട്ടുണ്ടെന്നും അതിനാൽ കത്രിക അപരിചിതമായ ചിഹ്നം അല്ലെന്നും പിവി അൻവർ വ്യക്തമാക്കി.
ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിൽ തനിക്ക് കത്രിക പൂട്ടിട്ടവരെ നിലമ്പൂരുകാർ കത്രിക പൂട്ടിട്ട് പൂട്ടുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വിഡി സതീശൻ പിണറായിസം എന്ന വാക്ക് പോലും ഉച്ചരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഡി സതീശൻ തന്നെയാണ് കോൺഗ്രസിനെ ഇനി മുന്നോട്ട് നയിക്കുന്നത് എങ്കിൽ തനിക്ക് ആഭ്യന്തരമോ വനം വകുപ്പോ വേണമെന്നാണ് താൻ കോൺഗ്രസിന് മുന്നിൽ വെച്ച ഉപാധി. വനം വകുപ്പ് തനിക്ക് തന്നാൽ എന്താണ് കുഴപ്പം എന്നും മധ്യസ്ഥ ചർച്ചയിൽ സാമുദായിക നേതാക്കളാണ് മന്ത്രി സ്ഥാന ആവശ്യം മുന്നോട്ട് വെച്ചതെന്നും പിവി അൻവർ പറഞ്ഞു. അതേസമയം തനിക്ക് നേരെ വരുന്ന ട്രോളുകളും പരിഹാസങ്ങളും ആഘോഷമാക്കുന്നതാണ് എന്റെ പതിവെന്നും അദ്ദേഹം പറഞ്ഞു. തന്നെ ട്രോളിലൂടെ പിന്തിരിപ്പിക്കാമെന്നത് തെറ്റായ ധാരണയാണെന്നും പിവി അൻവർ കൂട്ടിചേർത്തു.
content highlight: Nilambur by election P V Anwar