കൊച്ചി: കേരളത്തിന് ആവശ്യമായ കോവിഡ് വാക്സിൻ എപ്പോൾ നൽകുമെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം. വെള്ളിയാഴ്ച്ചയ്ക്ക് ഉള്ളിൽ കേന്ദ്ര സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വാക്സിന്റെ വിതരണം നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
കേന്ദ്രത്തിന്റെ വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.
സംസ്ഥാനത്ത് കോവിഡ് ഓരോ ദിവസവും കഴിയുംതോറും കൂടുകയാണെന്നും മരണസംഖ്യ ഉയരുകയാണെന്നും കണക്കുകൾ നിരത്തി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ അവസ്ഥ മനസിലാക്കണമെന്നും ഹൈക്കോടതി കേന്ദ്രത്തെ ഓർമിപ്പിച്ചു.
നിലവിലെ രീതിയിൽ നൽകുകയാണെകിൽ കുത്തിവെയ്പ്പ് പൂർത്തിയാക്കാൻ രണ്ടു വർഷമെങ്കിലും സമയമെടുക്കും. വാക്സിൻ നൽകുന്നതിനുള്ള സമയക്രമം കേന്ദ്രം അറിയിക്കണമെന്നും കേന്ദ്രത്തോട് കോടതി നിർദേശിച്ചു.
നിലവിലെ സാഹചര്യം പരിഹരിക്കാൻ വാക്സിൻ വേഗത്തിൽ കിട്ടുകയാണ് വേണ്ടതെന്നും സംസ്ഥാനം കോടതിയെ ബോധിപ്പിച്ചു. അതേ സമയം വാക്സിൻ വിതരണം നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.