നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിനെതിരെ വധഭീഷണി. പ്രൊഡക്ഷൻ കൺട്രോളർമാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് പ്രൊഡക്ഷൻ കോൺട്രോളറായ റെനി ജോസഫ് ഭീഷണി സന്ദേശം അയച്ചത്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ റെനി ജോസഫിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌ത് ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയൻ.
എന്നാൽ റെനി ജോസഫ് വധഭീഷണി മുഴക്കിയ സംഭവത്തിൽ പരാതി നൽകി രണ്ടു മാസമായിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ഫെഫ്കയുടെ സ്വാധീനമാണ് ഇതിനുപിന്നിലെന്നും സാന്ദ്രാ തോമസ് ആരോപിച്ചു. ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നായിരുന്നു ഭീഷണി ഓഡിയോ സന്ദേശം. കൂടാതെ സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തില്‍ ഭീഷണപ്പെടുത്തിയിരുന്നു.
റെനി ജോസഫിന്റെ സന്ദേശത്തെ അനുകൂലിച്ച് മറ്റ് അംഗങ്ങളും വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പ്രതികരിച്ചതായും പ്രൊഡക്ഷൻ കൺട്രോളർമാർ ആവശ്യമില്ലെന്ന പരാമർശത്തിനു പിന്നാലെ പലരും വിളിച്ചിരുന്നെന്നും റെനി ജോസഫ് അധിക്ഷേപകരമായാണ് സംസാരിച്ചതെന്നും സാന്ദ്രാ തോമസ് പറഞ്ഞു. എന്റെ അനുഭവവും അഭിപ്രായവുമാണ് ഞാൻ പറഞ്ഞത്. രാത്രിയാണ് റെനി ജോസഫ് വിളിച്ചത്. പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് ഫോൺ വെച്ച ശേഷവും വീണ്ടും വീണ്ടും വിളിച്ചു. ഇതേത്തുടർന്ന് നമ്പർ ബ്ലോക്ക് ചെയ്ത് പരാതിപ്പെടുകയായിരുന്നു. സാന്ദ്ര വ്യക്തമാക്കി.
പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരായ സാന്ദ്രയുടെ പരാമർശങ്ങൾക്കെതിരെ നേരത്തെ ഫെഫ്കയിലെ പ്രൊഡക്ഷൻ കൺട്രോളർമാരുടെ സംഘം മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
STORY HIGHLIGHT: Threat against Sandra Thomas