Entertainment

‘ചെട്ടികുളങ്ങര ഗാനത്തിന്റെ ചിത്രീകരണ സമയം ലാല്‍ സാറിന്റെ പിതാവ് ആശുപത്രിയാലായിരുന്നു’; മണിക്കുട്ടന്‍

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സിനിമയാണ് ഛോട്ടാ മുംബൈ. പുത്തന്‍ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ചിത്രം റീ റിലീസ് ചെയ്തപ്പോള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ അനുഭവം പങ്കുവെക്കുകയാണ് നടന്‍ മണിക്കുട്ടന്‍. സില്ലി മോങ്ക്സിന് നല്‍കിയ അഭിമുഖത്തിലാണ് മണിക്കുട്ടന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

മണിക്കുട്ടന്റെ വാക്കുകള്‍……

ചെട്ടികുളങ്ങര എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണ സമയം ലാല്‍ സാറിന്റെ പിതാവ് സുഖമില്ലാതെ ആശുപത്രിയാലായിരുന്നു. ഈ ഗാനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം പിതാവിനെ കാണുവാന്‍ പുറപ്പെട്ടത്. ഏറെ വേദനിച്ചിരുന്ന ആ വേളയിലും ക്യാമറയ്ക്ക് മുന്നില്‍ അത് പ്രകടിപ്പിക്കാതെയാണ് അദ്ദേഹം അഭിനയിച്ചത്. ഒരു വ്യക്തിയെന്ന നിലയിലും ആര്‍ട്ടിസ്റ്റ് എന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ താന്‍ പഠിച്ചു. തലേ ദിവസം വൈകുന്നേരം നാല് മണിക്ക് ഷൂട്ട് തുടങ്ങി, രാവിലെ ആറ് മണിക്കാണ് ഷൂട്ട് തീരുന്നത്. അങ്ങനെ 10 ദിവസമായിട്ട് ക്ലൈമാക്സ് സീന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. അന്ന് ക്ലൈമാക്സ് എടുത്തുകഴിഞ്ഞിട്ട് പെട്ടന്ന് തന്നെ ഈ പാട്ടും ചെയ്തിട്ട് സാറിന് പോകണം. പിന്നീട് ഞങ്ങളുടെ എല്ലാവരുടെ അടുത്തും അദ്ദേഹം മൈക്കില്‍ കൂടെ റിക്വസ്റ്റ് ചെയ്തു, എനിക്ക് ഇങ്ങനെ ആവശ്യമായിട്ട് പോകണം എന്ന്. എല്ലാവരും പെട്ടെന്ന് ബെഡ് റൂമില്‍ പോയിട്ട് തിരിച്ച് വരണം എന്ന് പറഞ്ഞു. ഞങ്ങള്‍ ഏഴര എട്ട് ആയപ്പോള്‍ എത്തി. സാറ് അതിന് മുമ്പ് അവിടെ എത്തി. എന്നിട്ട് നമ്മള്‍ ഒരു പതിനൊന്നരവരയാണ് ആ പാട്ട് എടുത്തത്. പക്ഷേ നമ്മള്‍ ആ പാട്ട് കാണുമ്പോള്‍ എവിടെയെങ്കിലും ഒരു ഉറക്ക ക്ഷീണമോ, അല്ലെങ്കില്‍ ഒരു വിഷമത്തില്‍ നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ടോ. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എത്രത്തോളം ഡെഡിക്കേറ്റഡായിരിക്കണം എന്നത് മുതലായ കാര്യങ്ങള്‍ ഒരു വ്യക്തിയെന്ന രീതിയില്‍ ലാല്‍ സാറില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞു. ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ സിനിമയോടുള്ള സമീപനവും പഠിക്കാന്‍ കഴിഞ്ഞു. നമ്മുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ നമ്മള്‍ ആകെ തകര്‍ന്നുപോകും. അദ്ദേഹത്തിന്റെ സംസാരത്തില്‍ ആ വിഷമം നമുക്ക് മനസിലാകും. എന്നാല്‍ ക്യാമറക്ക് മുന്നില്‍ വരുമ്പോള്‍ തലയുടെ ആ കുസൃതി അദ്ദേഹം ഒരു തരിപോലും ചോരാതെ ചെയ്തു. അത് ചെറിയ കാര്യമല്ല,’.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു, അജയചന്ദ്രന്‍ നായര്‍, രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്. നടേശന്‍ എന്ന ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാരനുമായി ഏറ്റുമുട്ടേണ്ടിവരുന്ന തലയുടേയും ഗ്യാങ്ങിന്റെയും കഥ പറയുന്ന ഛോട്ടാ മുംബൈ ഹിറ്റ് ചിത്രമായിരുന്നു. മോഹന്‍ലാലിനൊപ്പം, ഭാവന, കലാഭവന്‍ മണി, വിനായകന്‍, ജഗതി, രാജന്‍ പി ദേവ്, സിദ്ധിഖ്, ബിജുക്കുട്ടന്‍, മണിക്കുട്ടന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.