ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നടന്റെ പിതാവ് സി.പി. ചാക്കോയ്ക്ക് ജീവൻ നഷ്ടപ്പെട്ടു. അപകടത്തിൽ നടനും അമ്മയ്ക്കും പരിക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും സഹായിയും കൂടി ബെംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. രാവിലെ ഏഴു മണിയോടെ സേലം–ബെംഗളൂരു ദേശീയപാതയിൽ ധർമപുരിക്കടുത്ത് പാലക്കോട് എന്ന സ്ഥലത്തായിരുന്നു അപകടം.
ലോറി ദിശ മാറി വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് ഡ്രൈവറുടെ വിശദീകരണം. ഷൈനിന്റെ കൈയ്ക്കും അമ്മയുടെ ഇടുപ്പിനുമാണ് പരിക്കേറ്റത്. തൃശൂരിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് ഷൈനും അമ്മയും. മലയാള സിനിമയിലെ ഷൈനിന്റെ സഹപ്രവർത്തകരിൽ ചിലരെല്ലാം എത്തിയാണ് ഷൈനിനേയും കുടുംബത്തേയും തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കഴിഞ്ഞ ദിവസം എത്തിച്ചത്.
അതേസമയം നാളെയാണ് ചാക്കോയുടെ സംസ്കാര ചടങ്ങ്. ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുന്ന നടന് ഇപ്പോഴിതാ പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് മുൻ കാമുകി തനൂജ. ഷൈനിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് താൻ എപ്പോഴും ഒപ്പമുണ്ടാകും എന്നാണ് തനൂജ കുറിച്ചത്. ഷൈനിന്റെ കുടുംബം വാഹനാപകടത്തിൽ ഉൾപ്പെട്ടുവെന്നും പിതാവ് മരിച്ചുവെന്നുമുള്ള വാർത്ത പുറത്ത് വന്നപ്പോൾ മുതൽ തനൂജ കുടുംബത്തിന് പിന്തുണ അറിയിച്ചിരുന്നു.
ചാക്കോയുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എല്ലാം തനൂജയും സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരി രണ്ടിനാണ് താൻ വിവാഹിതനാകാൻ പോവുകയാണെന്ന് ഷൈൻ ടോം ചാക്കോ എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. ദീർഘനാളത്തെ പ്രണയത്തിനുശേഷം കുടുംബാംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് ഷൈനും തനൂജയും വിവാഹനിശ്ചയം നടത്തിയത്. തനൂജ മുസ്ലീമാണ്.
സിനിമയിൽ സജീവമാകും മുമ്പ് ഒരു തവണ ഷൈനിന്റെ വിവാഹം കഴിഞ്ഞതാണ്. ആ ബന്ധത്തിൽ ഒരു കുഞ്ഞും നടനുണ്ട്. തന്റെ മുൻ ഭാര്യയും കുഞ്ഞും വിദേശത്താണെന്നും അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിട്ടത് തന്റെ സമ്മതത്തോടെയാണെന്നും മുമ്പൊരു അഭിമുഖത്തിൽ ഷൈൻ വെളിപ്പെടുത്തിയിരുന്നു. തനൂജയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ് ആറ് മാസം പിന്നിട്ടപ്പോഴാണ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത പുറത്ത് വരുന്നത്.
ഷൈൻ തന്നെയാണ് പ്രണയം തകർന്നുവെന്ന് ആദ്യമായി വെളിപ്പെടുത്തിയത്. ഒരു പെണ്ണെന്ന സങ്കൽപ്പം തനിക്ക് സാധിക്കുന്ന ഒന്നല്ലെന്നാണ് നടൻ പറഞ്ഞത്. ഷൈനുമായുള്ള പ്രണയം ആരംഭിച്ചശേഷം തനൂജയ്ക്ക് വീട്ടിൽ നിന്നും എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. ഉമ്മ പലവട്ടം തന്നെ വിലക്കിയിട്ടും അത് കേൾക്കാതെയാണ് താൻ ഷൈനിനെ പ്രണയിച്ചതെന്നും തനൂജ പിന്നീട് പറഞ്ഞിരുന്നു. ഇട്ടിട്ട് പോകും ഇത് ചെയ്യരുതെന്ന് ഉമ്മ എന്നോട് പറഞ്ഞതാണ്.
അവസാനം ഉമ്മ പറഞ്ഞത് തന്നെ സംഭവിച്ചു. ഞാൻ എന്റെ കാര്യങ്ങൾ നോക്കി പോകുന്നു. അയാൾ അയാളുടെ കാര്യങ്ങൾ നോക്കി പോകുന്നുവെന്നുമാണ് തനൂജ പറഞ്ഞത്. നടനുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷമുള്ള തനൂജയുടെ ജീവിതം വളരെ ദുസ്സഹമായിരുന്നു. മോഡലായ തനൂജ ബ്രേക്കപ്പിനുശേഷവും ഷൈനിനോടുള്ള പ്രണയം മനസിൽ സൂക്ഷിക്കുന്നുവെന്ന് വേണം പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നും മനസിലാക്കാൻ.
ഡാന്‍സ് പാര്‍ട്ടി സിനിമയുടെ ഓഡിയോ ലോഞ്ചിനാണ് പ്രണയം പരസ്യപ്പെടുത്തികൊണ്ട് തനൂജയ്ക്കൊപ്പം ഷൈന്‍ ആദ്യം പൊതുവേദിയിൽ എത്തിയത്. കുറച്ച് നാളുകൾക്കുശേഷം എൻഗേജ്മെന്റ് ഫോട്ടോകളും പുറത്ത് വന്നു. നാളെ രാവിലെയാണ് ഷൈനിന്റെ പിതാവിന്റെ സംസ്കാരം.