തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വർദ്ധിച്ചതോടെ റോഡ് അപകടങ്ങൾക്കുള്ള സാധ്യതയും കൂടുന്നു. പ്രമുഖ കമ്പനികൾ ഉപയോഗിക്കാൻ കഴിയാത്തതും,വാറണ്ടിയിൽ വരുന്ന ടയറുകളും സ്ക്രാപ്പിലേക്ക് തള്ളുന്നതിന് പകരം കമ്പനികളുടെ പേരുകളും, മോഡലുകളും ചെത്തി മാറ്റിയും അറ്റകുറ്റപ്പണികൾ ചെയ്തും പുതിയ ടയറുകൾ ആണെന്ന വ്യാജേനയും വിലക്കുറവിന്റെ മറവിലും ഇടനിലക്കാർ വ്യാപകമായി വിപണിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
ഗുണനിലവാരമില്ലാത്ത വ്യാജ ടയറുകൾ ഉപയോഗിക്കുന്നത് വഴി ടയറുകൾ പൊട്ടിയുണ്ടാകുന്ന റോഡപകടങ്ങൾക്കും, വൈബ്രേഷൻ മൂലം വാഹനകളുടെ ബിയറിങ്ങുകൾ, സ്റ്റിയറിംഗ് റാക്ക്, സസ്പെൻഷൻ, മറ്റു മെക്കാനിക്കൽ ഭാഗങ്ങൾ എന്നിവ വരെ കംപ്ലയിന്റ് വരാനുള്ള സാധ്യത കൂടുതലാണ്. സാധാരണക്കാരാണ് പലപ്പോഴും ഇത്തരം ടയറുകൾ വാങ്ങിച്ച് കെണിയിൽപ്പെടുന്നത്. മഴക്കാലങ്ങളിൽ വരയിട്ടതും ഉപയോഗശൂന്യമായതുമായ ഇത്തരം ടയറുകൾ ഉപയോഗിക്കുന്നത്.
അപകടങ്ങളെ ക്ഷണിച്ചുവരുത്തുമെന്നും, പുതിയ നാഷണൽ ഹൈവേകൾ വരുമ്പോൾ സ്പീഡ് കൂടുന്നതോടെ ചൂട് കൂടാനും ഗുണമേന്മയില്ലാത്ത ഇത്തരം ടയറുകൾ പൊട്ടാനും അപകടങ്ങൾ സംഭവിക്കാനും ഉള്ള സാധ്യതയുണ്ടെന്നും (TDAAK) ടയർ ഡീലേഴ്സ് & അലൈൻമെന്റ് അസോസിയേഷൻ, കേരള അറിയിച്ചു.
ജിഎസ്ടി ഇല്ലാതെ വിൽക്കുന്ന വ്യാജ ടയറുകളുടെ വരവ് മൂലം സർക്കാരിന് കിട്ടേണ്ട ജി എസ് ടി തുകയിൽ വരെ വൻ ഇടിവ് വന്നിട്ടുള്ളതായും ഇത് നിർത്തലാക്കാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്നും അസോസിയേഷൻ പ്രസിഡൻറ് സി കെ ശിവകുമാർ, സെക്രെട്ടറി ഷാജഹാൻ. എച്, ട്രഷറർ ശിവപ്രകാശ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
content highlight: TDAAK