Entertainment

‘പുതിയ തലമുറ ഈ ഗാനം ഏറ്റെടുത്തതില്‍ സന്തോഷം, സത്യത്തില്‍ മിന്നല്‍വള എന്ന സങ്കല്‍പം എന്റേതല്ല’; കൈതപ്രം ദാമോദരന്‍ നമ്പൂതിരി

ഇപ്പോള്‍ കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പാടികൊണ്ട് നടക്കുന്ന ഒരു ട്രന്‍ഡിങ് ഗാനമാണ് മിന്നല്‍വള. റീല്‍സുകളില്‍ നിറഞ്ഞിനില്‍ക്കുന്ന ഈ ട്രന്‍ഡ് ഗാനം നരിവേട്ട എന്ന ചിത്രത്തിലെയാണ്. ചിത്രത്തിലെ അതിമനോഹരമായ ഈ പ്രണയഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. ചെറിയൊരു ഇടവേളയ്ക്കു ശേഷം കൈതപ്രത്തിന്റെ മടങ്ങിവരവ് കൂടിയാണ് നരിവേട്ടയിലെ ഈ ഗാനം. ഇപ്പോഴിതാ മിന്നല്‍വള എന്ന ഗാനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൈതപ്രം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വാക്കുകള്‍

‘പുതിയ തലമുറയിലെ കുട്ടികള്‍ ഈ ഗാനം പാടിനടക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ അവര്‍ക്ക് അറിയാത്തൊരു കാര്യമുണ്ട്. സത്യത്തില്‍ മിന്നല്‍വള എന്ന സങ്കല്‍പം എന്റേതല്ല. കാളിദാസന്‍ രഘുവംശ മഹാകാവ്യത്തില്‍ പരാമര്‍ശിക്കുന്ന ബിംബകല്‍പനയാണത്. രാവണന്‍ സീതാദേവിയെ പുഷ്പക വിമാനത്തില്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ സീതാദേവി നിസ്സഹായയായി കൈകള്‍ പുറത്തേക്കിട്ടു നിലവിളിച്ചെന്നും അപ്പോള്‍ ആകാശത്തെ ഇടിമിന്നലുകള്‍ ആ കൈകളില്‍ വളകളണിയിച്ചെന്നും കാളിദാസന്‍ എഴുതിയിട്ടുണ്ട്. ആ ഭാവനയെ ഈ പാട്ടിലെ പ്രണയത്തിലേക്കു ചേര്‍ത്തുവയ്ക്കുകയായിരുന്നു ഞാന്‍.
കാവ്യഭംഗിയുള്ള വരികള്‍ വേണമെന്നു തോന്നിയതുകൊണ്ടാകാം നരിവേട്ടയുടെ ടീം എന്നെ സമീപിച്ചത്. അതുകൊണ്ട് ഈ ഗാനത്തിനു സംഗീതഭംഗി കുറഞ്ഞിട്ടുമില്ല. സംഗീതം തന്നെയാണ് ഈ പാട്ടിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ജേക്‌സ് ബിജോയ് സംഗീതം നേരത്തെതന്നെ ചിട്ടപ്പെടുത്തിവച്ചിരുന്നു. അത് കേള്‍പ്പിച്ച് ഏകദേശം ആ മീറ്ററില്‍ നില്‍ക്കുന്ന വരികള്‍ എഴുതിത്തരാമോ എന്ന് ചോദിച്ചു. ഞാന്‍ എഴുതികൊടുത്തു അവര്‍ക്കിഷ്ടപെടുകയും ചെയ്തു.’

ജേക്‌സ് ബിജോയുടെ സംഗീതത്തില്‍ സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.