Culture

എത്ര വിവരിച്ചാലും തീരാത്ത അത്ഭുതങ്ങള്‍, എത്ര പ്രകീര്‍ത്തിച്ചാലും മടുക്കാത്ത ദേവി സ്തുതികള്‍: നാദരൂപിണി, മൃദം​ഗശൈലേശ്വരി…

സംഗീതത്തിന്റെ ജീവൻ തുടിക്കുന്നത് ഇവിടെയാണെന്ന് വിശ്വസിക്കുന്നു മുഴക്കുന്നുകാർ കാരണം മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവിസാന്നിധ്യമുണ്ടിവിടെ. ഇവിടത്തെ കാറ്റിനും കാടിനും പറയാൻ കാണും കലയുടെയും പടയുടെയും കളരിയങ്കത്തിന്റെയും കഥകൾ.

അതെ ഇത് മൃദം​ഗശൈലേശ്വരി ക്ഷേത്രം…പരശുരാമനാൽ പ്രതിഷ്ഠ നിർവഹി‌ച്ച ക്ഷേത്രങ്ങളിൽ ഏറെ അപൂർവതകളുള്ള ഒരു ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ മൃദംഗശൈലേശ്വരി.കൈമാറിവന്ന ഐതിഹ്യങ്ങളും കഥകളുമല്ല,നമ്മുടെ ഇടയില്‍ തന്നെ നടന്ന സംഭവങ്ങളാണ് വിശ്വാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഭഗവതി ക്ഷേത്രമായി മാത്രമല്ല, പഴശ്ശിരാജയുടെ പരദേവതാക്ഷേത്രമെന്നും കഥകളിയുടെ വന്ദന ശ്ലോകം എഴുതപ്പെട്ട ക്ഷേത്രമെന്നും കലാകാരന്മാരുടെ പ്രിയപ്പെട്ട ഇടമായുമെല്ലാം മൃഗദംശൈലേശ്വരി ക്ഷേത്രം അറിയപ്പെടുന്നു.

ചരിത്രവും കൗതുകവും ഇഴചേര്‍ന്ന മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ നിത്യവുമെത്തുന്നത് പതിനായിരങ്ങളാണ്.
കണ്ണൂര്‍ ജില്ലയിലെ കിഴക്ക് ദേശത്ത് മുഴക്കുന്ന് ഗ്രാമത്തിലാണ് അതിപുരാതനമായ മൃദംഗശൈലേശ്വരി ദേവീ ക്ഷേത്രം നിലകൊള്ളുന്നത്. ജീര്‍ണതയില്‍ തള്ളപ്പെട്ട ക്ഷേത്രം പിന്നീട് ഉയര്‍തെഴുന്നേല്‍ക്കുകയായിരുന്നു. നിസ്വാര്‍ഥമായ ഭക്തിയോടുകൂടി നെയ് വിളക്കേന്തി ദേവിക്ക് മുന്നില്‍നിന്ന് പ്രാര്‍ത്ഥിച്ചാല്‍ ഏത് കാര്യവും സാധിച്ചു കൊടുക്കുന്ന ശത്രുസംഹാര രൂപിണിയാണ് ശ്രീ മൃദംഗശൈലേശ്വരിദേവീ എന്നാണ് വിശ്വാസം. പരശുരാമനാല്‍ പ്രതിഷ്ഠിതമായ 108 ദുര്‍ഗാ ക്ഷേത്രങ്ങളില്‍ അതിമഹത്വം ഉദ്‌ഘോഷിക്കുന്നതാണ് ദേവി ക്ഷേത്രം. വാദ്യങ്ങളുടെ മാതാവായും ദേവവാദ്യമായും അറിയപ്പെടുന്ന മൃദംഗം അഥവാ മിഴാവ് ദേവലോകത്തുനിന്ന് പിറന്നുവീണ ശൈലമത്രേ മൃദംഗ ശൈലം. മൃദംഗരൂപത്തില്‍ മഹാദേവി സ്വയംഭൂവായ് ഉയര്‍ന്നുവന്നെന്നും ആ ചൈതന്യത്തെ ആവാഹിച്ച് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്നും സംഗീതരൂപിണിയായ ദേവിയുടെ നാദം മുഴങ്ങുന്ന കുന്നായതിനാല്‍ ഈ പ്രദേശം ‘മുഴങ്ങിയകുന്ന്’ എന്നും അത് ലോപിച്ച് മുഴക്കുന്നായെന്നും ഐതീഹ്യം.

കേരളസിംഹം’ വീരകേരളവര്‍മ പഴശ്ശിരാജയുടെ കുലദേവതയായ ശ്രീപോര്‍ക്കലി. പുകള്‍പെറ്റ മൃദംഗശൈലേശ്വരി ദേവി സരസ്വതിയായും ലക്ഷ്മിയായും കാളിയായും ഭിന്നഭാവങ്ങളില്‍ കുടികൊള്ളുന്നു എന്ന ഐതീഹ്യവുമുണ്ട്. നാം ഏത് ഭാവത്തില്‍ പ്രാര്‍ഥിക്കുന്നുവോ ആ ഭാവത്തില്‍ നമ്മില്‍ പ്രസാദിക്കുമെന്നാണ് വിശ്വാസം. പുരളീരാജാക്കന്മാരുടെ കുലദേവതാക്ഷേത്രം എന്ന നിലയില്‍ കോകില സന്ദേശകാവ്യത്തിലും മറ്റും ഉദ്‌ഘോഷിക്കുന്ന ഈ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗുഹാക്ഷേത്രത്തില്‍ വെച്ച് യുദ്ധത്തിന് പോവുന്നതിനു മുന്നോടിയായി പുരളിരാജാക്കന്‍മാര്‍ ദേവിക്ക് ബലിതര്‍പ്പതണം നടത്തിയിരുന്നു. ഈ വേളയില്‍ ദേവി പോരില്‍ കലിതുള്ളുന്ന കാളിയായി, പോര്‍ക്കാളിയായി – പോര്‍ക്കലിയായി – ശ്രീ പോര്‍ക്കലിയായി എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞിരുന്നുവെന്ന് ഐതീഹ്യം പറയുന്നു. ദക്ഷിണഭാരതത്തിലെ എല്ലാ പോര്‍ക്കലീ ക്ഷേത്രങ്ങളുടെയും ആരുഢമാണിവിടം. ഇന്ന് ഈ ഗുഹാക്ഷേത്രം ഇല്ലെങ്കിലും പോര്‍ക്കലി ഭഗവതി മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ കുടികൊള്ളുന്നു. പഴശ്ശിരാജയോടുള്ള ആദര സൂചകമായി പഴശിരാജാവിൻ്റെ പൂര്‍ണകായ പ്രതിമയും ഇവിടെ നിര്‍മിച്ചിട്ടുണ്ട്.
കേരളത്തിന്റെ സ്വന്തം കലാരൂപങ്ങളിലൊന്നായ കഥകളിയു‌ടെ ഉത്ഭവവവുമായും ക്ഷേത്രത്തിന് ബന്ധമുണ്ട്. കഥകളിയുടെ ആദ്യരൂപമായ രാമനാ‌ട്ടം കൊ‌ട്ടാരക്കര തമ്പുരാന്റെ സംഭാവനയായിരുന്നു. അത് പരിഷ്കരിച്ചത് കോട്ടയം തമ്പുരാനാണ്. ഒരിക്കല്‍ ആ‌ട്ടക്കഥയെഴുതുമ്പോള്‍ അതില്‍ സ്ത്രീരൂപം സങ്കല്പ്പിക്കുവാന്‍ തമ്പുരാന്‍ ബുദ്ധിമുട്ടി. ആ കഥ ഐതിഹ്യ മാലയില്‍ ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്. ‘അദ്ദേഹം പരാശക്തിയോട് പ്രാർഥിച്ച ആ സമയത്ത് ഭക്തവത്സലയായ ദുർഗ്ഗാഭഗവതി ക്ഷേത്രക്കുളത്തിൽ നിന്ന് ഒരു സ്ത്രീരൂപത്തിൽ പൊന്തിവന്നു. അന്ന് ജഗദീശ്വരി കാണിച്ചു കൊടുത്ത ആ രൂപത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് തമ്പുരാൻ സ്ത്രീവേഷത്തിന്റെ രൂപം സൃഷ്ടിച്ചത്. ഇന്നും കഥകളിയിൽ ആ രൂപത്തിലാണ് സ്ത്രീവേഷം പ്രത്യക്ഷപ്പെടുന്നത്. അന്ന് മഹാദേവി പ്രത്യക്ഷപ്പെട്ട ആ കുളത്തിനും ഈ ക്ഷേത്രത്തിൽ വലിയ പ്രാധാന്യം ഉണ്ട്.’
ചരിത്ര രേഖകളുടെ പിന്‍ബലമില്ലെങ്കിലും ക്ഷേത്രത്തിന് രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കോട്ടയം രാജാക്കന്മാരുടെ പരദേവതാ സ്ഥാനമായാണ് ക്ഷേത്രത്തിനെ കരുതിപ്പോന്നിരുന്നത്. പഴശ്ശിരാജാ യുദ്ധത്തിനു പുറപ്പെടും മുന്‍പ് ഇവിടെയെത്തി ശ്രീ പോർക്കലിക്ക് ഗുരുതിപൂജ നടത്തിയിരുന്നതായും വിശ്വാസങ്ങളുണ്ട്. പോര്‍ക്കലി ഗുഹാ ക്ഷേത്രം ഇന്നത്തെ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായിരുന്നു പോര്‍ക്കലി ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. യഥാര്‍ഥത്തിലെ ആ ഗുഹാ ക്ഷേത്രം ഇന്നില്ല. ടിപ്പു സുല്‍ത്താന്റെയും തുടര്‍ന്ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും അക്രമണങ്ങളില്‍ കോട്ടയം രാജവംശം പരാജയപ്പെട്ടപ്പോല്‍ ക്ഷേത്രങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. പലതവണ ആരാലും തിരിഞ്ഞു നോക്കാനില്ലാതായ ക്ഷേത്രത്തിലെ പൂജകള്‍ക്കു പോലും പലലതവണ മുടക്കം വന്നു. 1907-ൽ മദ്രാസ് സർക്കാർ ഏറ്റെടുത്ത ഈ ക്ഷേത്രം പിന്നീട് എച്ച്.ആർ.&സി.ഇ.യുടെ നിയന്ത്രണത്തിലായി. 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ നിയന്ത്രണത്തിലായി. പിന്നീട് നാളുകള്‍ കഴിഞ്ഞാണ് ക്ഷേത്രം അതിന്റെ യഥാര്‍ത്ഥ പ്രൗഢി വീണ്ടെടുത്തത്. അത്ഭുത വിഗ്രഹം‌ മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ അത്ഭുതങ്ങളെക്കുറിച്ച് ഒരു ചാനല്‍ പരിപാടിയില് പറഞ്ഞിരുന്നു. അദ്ദേഹം കണ്ണൂര്‍ ജില്ലാ സൂപ്രണ്ടായിരുന്ന കാലത്ത് ക്ഷേത്രത്തില്‍ നന്ന മോഷണങ്ങളും അതിന്റെ തുടര്‍ക്കഥകളുമായിരുന്നു അത്. ക്ഷേത്രത്തിലെ വിഗ്രഹം മൂന്ന് തവണ മോഷ്ടിക്കപ്പെട്ടെങ്കിലും വിഗ്രഹം ക്ഷേത്രത്തിലേക്ക് തന്നെ തിരികെയെത്തി‌യ സംഭവമായിരുന്നു മുൻ ഡി ജി ‌പി വിവരിച്ചത്. കഥയിങ്ങനെ പാലക്കാട് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ആദ്യ തവണ മോഷണ നടന്നതിന് ശേഷം വിഗ്രഹം തിരികെ ലഭി‌ച്ചത്. മുഴക്കുന്ന് ദേവി ക്ഷേത്രത്തിലെ ‌വിഗ്രഹമാണ് ഇതെന്ന കത്തും വിഗ്രഹത്തിന് ഒപ്പമുണ്ടായിരുന്നു. ക്ഷേത്ര പരിസരത്ത് നിന്ന് 300 മീറ്റർ മാറിയാണ് ‌രണ്ടാമത്തെ തവണ മോഷണം നടന്നതിന് ശേഷം വിഗ്രഹം ലഭിച്ചത്. മൂന്നാം തവണ വയനാട്ടിൽ നിന്നാണ് ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം മറ്റൊരു മോഷണക്കേസിൽ ചില കള്ളന്മാരെ പിടികൂടിയപ്പോളാണ് വിഗ്രഹത്തിന്റെ ശക്തിയേക്കുറിച്ച് പൊലീസിന് മനസിലാകുന്നത്. ഈ വിഗ്രഹം മോഷ്ടി‌‌ച്ച് കഴിഞ്ഞാൽ കള്ളന്മാരുടെ സമനില തെറ്റും. പിന്നെ അവർക്ക് എങ്ങോട്ട് പോകണമെന്ന് മനസിലാവാതെ വരും. മാത്രമല്ല ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അറിയാതെ മലമൂത്ര വിസർജനവും നടത്തും. അതോടെ കള്ളന്മാർ വിഗ്രഹം ഉപേക്ഷിച്ച് പോകുകയാണ് പ‌തിവ്. ഇതോടെ ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി. അസാധ്യകാര്യങ്ങള്‍ക്ക് എത്രവലിയ അസാധ്യ കാര്യമായാലും ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിലത്തി നെയ് വിളക്കേന്തി ദേവിക്ക് മുന്നില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ ഏത് അസാധ്യകാര്യവും സാധിച്ചു കൊടുക്കുന്ന ക്ഷിപ്രപ്രസാദിനിയായ – ശത്രുസംഹാരരൂപിണിയായ മഹാദേവിയാണ് ശ്രീ മൃദംഗശൈലേശ്വരിദേവീ എന്നാണ് ക്ഷേത്ര ചരിത്രം പറയുന്നത്. പ്രശസ്തരുടെ പ്രിയ ക്ഷേത്രം‌ കലാരംഗത്ത് പ്രശസ്തരായ നിരവധി പേര്‍ ദേവിയുടെ പ്രിയ ക്ഷേത്രമാണിത്. മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരൻ, കേരള പോലീസ് മേധാവിയായിരുന്ന ജയറാം പടിക്കൽ, കർണ്ണാടകസംഗീതജ്ഞൻ വി. ദക്ഷിണാമൂർത്തി തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയും ഇവിടെ ദര്‍ശനം നടത്തിയിട്ടുണ്ട്. എത്തിച്ചേരുവാന്‍ കണ്ണൂര്‍ ജില്ലയില്‍ മുഴക്കുന്നം എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തലശ്ശേരി – കൂത്തുപറമ്പ് – ഉരുവച്ചാൽ – ശിവപുരം – തില്ലങ്കേരി വഴി മുഴക്കുന്നത്ത് എത്തിച്ചേരാം. കണ്ണൂര്‍ -മട്ടന്നൂര്‍ – ഇരിട്ടി -കാക്കയങ്ങാട്- മുഴക്കുന്ന് ക്ഷേത്രം, തലശ്ശേരി – മട്ടന്നൂര്‍ -ഇരിട്ടി – കാക്കയങ്ങാട് -മുഴക്കുന്ന് ക്ഷേത്രം കണ്ണൂര്‍ – മട്ടന്നൂര്‍- ഉളിയില്‍- തില്ലങ്കേരി – മുഴക്കുന്ന് എന്നീ വഴികള്‍ വഴിയും ക്ഷേത്രത്തിലെത്താം.

Latest News