സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുന്ന മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ വിദ്യാമൃതം-5 എന്ന വിദ്യാഭ്യാസപദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പദ്ധതി ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വിദ്യാമൃതത്തിന്റെ ഉദ്ഘാടന വിവരം പങ്കുവച്ചത്.
എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്, കേരളത്തില്‍ 27 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള എം.ജി.എം. ഗ്രൂപ്പുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരം ഒരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍. ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കി സാമൂഹിക പ്രതിബദ്ധതയുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എൻജിനീയറിങ്, പോളിടെക്‌നിക്, ഫാര്‍മസി, കോളേജുകളിലെ കോഴ്സുകളിലേക്കും ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലു വിവിധകോഴ്‌സുകളിലേക്കുമാണ് പ്രവേശന അവസരം ഒരുക്കുന്നത്.
എം.ജി.എം ഗ്രൂപ്പ് ചെയർമാനും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ ലോഗോ ഏറ്റുവാങ്ങി. എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും സാമ്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍, മാതാവോ പിതാവോ നഷ്ടപ്പെട്ടുപോയവര്‍, ക്യാന്‍സര്‍ മുതലായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങി പരിമിതമായ ജീവിത സാഹചര്യങ്ങള്‍ മൂലം മികച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാൻ സാധിക്കാത്തവർക്കാണ് വിദ്യാമൃതം-5 കൈത്താങ്ങാകുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി 500 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയിലൂടെ തുടർപഠനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.
STORY HIGHLIGHT: mammootty education scheme