വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽഹാസനും ഒന്നിച്ച ചിത്രം, നീണ്ട താരനിര, സംഗീത മാന്ത്രികൻ എആർ രഹ്മാന്റെ സംഗീതം.. വിജയ പ്രതീക്ഷ വാനോളമുയർത്തിയ ചിത്രമായിരുന്നു തഗ് ലൈഫ്… എന്നാൽ ചിത്രത്തിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ചിത്രം ഇറങ്ങി 11-ാം ദിവസം ഏറ്റവും കുറഞ്ഞ ഒറ്റ ദിവസ കളക്ഷനായ 69 ലക്ഷം രൂപ മാത്രമാണ് നേടിയത്. അതും ചിത്രം ഇറങ്ങി രണ്ടാം ഞായറാഴ്ചയാണ് ഇത് എന്നതാണ് പ്രധാന കാര്യം.
ചിത്രം രണ്ടാം വെള്ളിയാഴ്ച ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി 0.75 കോടി രൂപ നേടി, ഇതോടെ ഒൻപതു ദിവസത്തെ മൊത്തം കളക്ഷൻ വെറും 44.75 കോടി രൂപയായി എന്ന് sacnilk.com റിപ്പോർട്ട് ചെയ്യുന്നു. നിരൂപകരിൽ നിന്നും പറഞ്ഞു പ്രചരിക്കുന്നതുമായ നെഗറ്റീവ് അവലോകനങ്ങൾ ചിത്രത്തിന്റെ മൊത്തത്തിലുള്ള കളക്ഷനെ സാരമായി ബാധിച്ചു.15.75 കോടി രൂപ കളക്ഷൻ നേടി മികച്ച ഓപ്പണിംഗ് നേടിയെങ്കിലും, കളക്ഷൻ ഗ്രാഫ് തുടർച്ചയായി ഇടിഞ്ഞു. അക്ഷയ് കുമാറിന്റെ ‘ഹൗസ്ഫുൾ 5′ മായി തഗ് ലൈഫ് കടുത്ത മത്സരം നേരിട്ടു.
11 ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് 46.37 കോടി മാത്രമാണ് നേടിയത്. ഏതാണ്ട് 200 കോടിക്ക് അടുത്ത് മുടക്കുമുതലുള്ള ചിത്രം 50 കോടി പോലും ഇന്ത്യന്‍ ബോക്സോഫീസില്‍ പിന്നിടാതെ കിതയ്ക്കുകയാണ്. ചിത്രം ഉടന്‍ ഒടിടിയിലും എത്തിയേക്കും.
തഗ് ലൈഫിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് കന്നഡ ഭാഷാ വിവാദമാകാം. നേരത്തെ, ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ, കന്നഡ ഭാഷയുടെ ഉത്ഭവത്തെ തമിഴുമായി ബന്ധിപ്പിച്ചുകൊണ്ട് കമൽഹാസൻ ഒരു പ്രസ്താവന നടത്തിയിരുന്നു.
“ശിവരാജ്കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബമാണ്. അതുകൊണ്ടാണ് അദ്ദേഹം ഇവിടെയുള്ളത്. അതുകൊണ്ടാണ് ഞാൻ പ്രസംഗം തുടങ്ങിയപ്പോൾ ‘എന്റെ ജീവിതവും എന്റെ കുടുംബവും തമിഴാണ്’ എന്ന് പറഞ്ഞത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്നാണ് ജനിച്ചത്. അതിനാൽ നിങ്ങളെയും ആ നിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.നടന്റെ ഈ പ്രസ്താവന നിരവധി കന്നഡ അനുകൂല ഗ്രൂപ്പുകൾക്കിടയിൽ നീരസം സൃഷ്‌ടിച്ചു. അതിനാൽ ചിത്രം കർണാടകയിൽ നിരോധിക്കുകയുണ്ടായി.
വിവാദം മാത്രമല്ല,’തഗ് ലൈഫ്’ ഒരു ആക്ഷൻ ഡ്രാമ എന്ന രീതിയിലാണ് ഒരുക്കിയതെങ്കിലും. ഒരുതരത്തില്‍ പ്രേക്ഷകരെ ഇമോഷണലായി കളക്ട് ചെയ്യാന്‍ സാധിച്ചില്ല,ചിത്രത്തിലെ പല കഥാസന്ദര്‍ഭങ്ങളും ഒരിക്കലും കമല്‍ മണിരത്നം ചിത്രത്തില്‍ പ്രതീക്ഷിക്കാത്താണെന്നാണ് റിവ്യൂകള്‍ വന്നത്.
ഇന്ത്യയിൽ, റിലീസ് ദിവസം ആകെ 4917 ഷോകൾ ഉണ്ടായിരുന്നു കമല്‍ ചിത്രത്തിന്. ഹിന്ദിയിൽ 1535 ഷോകളും, തമിഴിൽ 2503 ഷോകളും, തെലുങ്കിൽ 777 ഷോകളും, ഐമാക്സ് 2D, 4DX എന്നിവയിൽ എല്ലാ ഭാഷകളിലുമായി ഏകദേശം 102 ഷോകളും ചിത്രം നേടിയിരുന്നു.
റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ, ഇന്ത്യയിലുടനീളം ഈ എണ്ണം 2089 ആയി കുറഞ്ഞു, ഇപ്പോള്‍ ആയിരത്തില്‍ താഴെപ്പോലും സ്ക്രീനില്‍ ചിത്രം ഇല്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കമൽഹാസനെ കൂടാതെ, നാസർ, അലി ഫസൽ, ഐശ്വര്യ ലക്ഷ്മി, സിലംബരസൻ, അശോക് സെൽവൻ, ജോജു ജോർജ്, രോഹിത് സറഫ്, സഞ്ജന കൃഷ്ണമൂർത്തി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.