മലയാളത്തിന്റെ ഉണ്ണി മുകുന്ദനെ പാൻ ഇന്ത്യൻ സ്റ്റാർ ആക്കിയ ചിത്രമാണ് ‘മാര്‍ക്കോ’. ഭാഷാഭേദമന്യേ നിരവധി പ്രേക്ഷകരാണ് ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ചത്. ചോരക്കളിയും വയലൻസും നിറഞ്ഞ ‘മാര്‍ക്കോ’ ഇപ്പോഴിതാ കൊറിയന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. കൊറിയയിലെ പ്രശസ്തമായ ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക് ഫിലിംഫെസ്റ്റിവലി(ബിഫാന്‍)ലാണ് ‘മാര്‍ക്കോ’യുടെ ഇന്റര്‍നാഷണല്‍ പ്രീമിയര്‍.
ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രം. തീയേറ്ററുകളില്‍ 100 ദിനം പിന്നിട്ട ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഒടിടിയിലും ചിത്രം തരംഗമായിരുന്നു. മലയാളത്തിലും ഇതരഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളില്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയതിന് ശേഷമാണ് ഒടിടിയില്‍ എത്തിയത്. സോണി ലിവില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രം ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും തീയേറ്റര്‍ റിലീസിന് ഗംഭീര വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമായ ‘മാര്‍ക്കോ’യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമല്‍, കില്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സമാനമായി എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നത്. ഒരു എ സര്‍ട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
അഞ്ചുഭാഷകളിലായാണ് ചിത്രം റിലീസിനൊരുക്കിയത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാഭാഷകളിലും ലഭിച്ചത്. ലോകോത്തര നിലവാരത്തിലാണ് ചിത്രം സംവിധായകന്‍ ഹനീഫ് അദേനിയും നിര്‍മാതാവ് ഷെരീഫ് മുഹമ്മദും ഒരുക്കിയത്. ലോകം മുഴുവനും വലിയ സ്വീകരണവും ചിത്രത്തിന് ലഭിക്കുകയുണ്ടായി.
പരുക്കന്‍ ഗെറ്റപ്പില്‍ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിലുള്ളത്. ഉണ്ണിയുടേയും ജഗദീഷിന്റേയും അസാധ്യമായ അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. അസാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്സ്റ്റണ്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. ഉണ്ണി മുകുന്ദനേയും ജഗദീഷിനേയും കൂടാതെ സിദ്ദീഖ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തിതരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്- വയലന്‍സ് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.