തിരുവനന്തപുരം: ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും പ്രോട്ടോക്കോൾ ലംഘിച്ചുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പരിപാടിയുടെ മര്യാദയോ മാന്യതയ്‌ക്കോ ചേർന്ന പെരുമാറ്റമല്ല ഇന്ന് ഉണ്ടായതെന്നും രാജ്ഭവൻ ഇറക്കിയ പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ചതിൽ അതൃപ്‌തി പരസ്യമാക്കി വാർത്താക്കുറിപ്പ് ഇറക്കി രാജ്ഭവൻ. ഭരണഘടനയെ തൊട്ട് അധികാരത്തിലെത്തിയ മന്ത്രി ഗവർണറെയും രാജ്ഭവനെയും അപമാനിച്ചു. ഇന്ന് നടന്ന പരിപാടിക്കിടെ ഇറങ്ങിപ്പോയത് ശരിയായ രീതിയല്ല.
മന്ത്രിയുടെ പെരുമാറ്റത്തെ തികഞ്ഞ ആശങ്കയോടെയാണ് നോക്കി കാണുന്നതെന്നും രാജ്ഭവൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്ന് നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയാണ് മന്ത്രി ബഹിഷ്‌ക്കരിച്ചത്. സാധാരണഗതിയിൽ ഗവർണർ പങ്കെടുക്കുന്ന ഒരു പരിപാടിയിൽ നിന്ന് ഇറങ്ങി പോകുമ്പോൾ അത് ഗവർണറെ അറിയിക്കണം. എന്നാൽ അങ്ങിനെ ഒരു രീതി പോലും മന്ത്രി വി ശിവൻകുട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അവിടെയുണ്ടായിരുന്ന ആളുകളെയും ചടങ്ങിനെയും മന്ത്രി അപമാനിക്കുകയാണ് ചെയ്തത്.
ഭാരതാംബയുടെ ചിത്രം മന്ത്രിക്ക് അറിയില്ല എന്നത് മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്. മന്ത്രിയുടെയും ഗവർണറുടെയും കയ്യിൽ നിന്ന് അവാർഡ് വാങ്ങിക്കാനായി എത്തിയ അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു മന്ത്രിയുടെ ഈ പ്രവർത്തി. ഇത് ഈ വിദ്യാർഥികളെ അപമാനിക്കുന്നതിന് തുല്യമായിരുന്നു രാജ്ഭവൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.