പുരി: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്രാ ഉത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് അപകടം. ബലഭദ്ര ഭഗവാന്റെ രഥം വലിക്കാൻ വൻ ജനക്കൂട്ടം എത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. അപകടത്തിൽ 500-ലധികം പേർക്ക് പരിക്കേറ്റു.
നൂറ്റാണ്ടുകൾ പഴക്കമുള്ള രഥങ്ങളിൽ ഒന്നായ തലധ്വജ രഥം വലിക്കുന്ന ആചാരപരമായ ആഘോഷത്തിനിടെയാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. തലധ്വജ രഥം വലിക്കുന്ന കയറുകൾ പിടിക്കാൻ ഭക്തർ കൂട്ടത്തോടെ ഓടിയെത്തിയതാണ് തിരക്ക് വർധിക്കാൻ കാരണമായതെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ടു പേരുടെ നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി, കേന്ദ്ര സായുധ പൊലീസ് സേനയുടെ എട്ടു കമ്പനികൾ ഉൾപ്പെടെ ഏകദേശം 10,000 ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരുന്നത്.