Entertainment

‘ദുല്‍ഖര്‍ ഇല്ലെങ്കില്‍ ഈ സിനിമ നടക്കില്ലെന്ന് വരെ തോന്നിയിരുന്നു’: ‘കാന്ത’യില്‍ നടനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് റാണ ദഗ്ഗുബാട്ടി

തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ ആസ്പദമാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കുന്ന ചിത്രമാണ് കാന്ത. ചിത്രത്തില്‍ നായക വേഷം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. ചിത്രത്തിനായി കാത്തിരിക്കുകയാണ് തമിഴ് പ്രേക്ഷകര്‍. ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ സിനിമയില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ദുല്‍ഖറിനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ റാണ ദഗ്ഗുബാട്ടി. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റാണ ദഗ്ഗുബാട്ടിയുടെ പ്രതികരണം.

റാണ ദഗ്ഗുബാട്ടിയുടെ പ്രതികരണം ഇങ്ങനെ….

‘കഥയാണ് ആരാണ് സിനിമയിലെ അഭിനേതാവ് എന്ന് നിശ്ചയിക്കുന്നത്. ചില റോളുകള്‍ക്ക് ചില ആള്‍ക്കാരാണ് ഏറ്റവും ചേരുക. സിനിമയുടെ നിര്‍മാതാവിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം ആ സിനിമയുടെ ആ കഥയ്ക്ക് ഏറ്റവും ചേരുന്ന അഭിനേതാക്കളെയും മറ്റും കണ്ടെത്തുക എന്നതാണ്. ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വന്നത് ദുല്‍ഖറാണ്. അദ്ദേഹമില്ലെങ്കില്‍ ഈ സിനിമ നടക്കില്ലെന്ന് വരെ തോന്നിയിരുന്നു’.

വൈകാതെ തന്നെ കാന്ത തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളിക്സിലെ ദ ഹണ്ട് ഫോര്‍ വീരപ്പന്‍ എന്ന ഡോക്യുമെന്ററി അടക്കമുള്ള വര്‍ക്കുകളിലൂടെ ശ്രദ്ധേയനായ സെല്‍വമണി സെല്‍വരാജിന്റെ സംവിധാനത്തില്‍ ഒരു മികച്ച ബയോപിക് തന്നെയാകും കാന്ത എന്നാണ് പ്രതീക്ഷകള്‍.
ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും കാന്തയുടെ നിര്‍മാണത്തില്‍ പങ്കാളിയാണ്.