കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ തിരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സെക്രട്ടറിയായി മത്സരിക്കുന്ന വിനയന്റെ വാക്കുകളാണ് ചർച്ചയാകുന്നത്. പതിനഞ്ചിലേറെ വർഷങ്ങളായി സംഘടനയുടെ ഭരണത്തിൽ തുടർച്ചയായി ഇരിക്കുന്ന സുഹൃത്തുക്കളെ വകഞ്ഞുമാറ്റി അകത്തു കയറുക എന്നത് ചക്രവ്യൂഹം ഭേദിച്ച് അകത്തു കയറുന്നതു പോലെ കാഠിനമാണെന്നും ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയുടെ കുത്തക അവസാനിപ്പിച്ച് സർക്കാർ ചുമതലയിൽ ഓണ്‍ലൈൻ ബുക്കിങ് പ്ലാറ്റ്ഫോം തുടങ്ങണമെന്നും വിനയൻ പറഞ്ഞു.
വിനയൻ പറയുന്നതിങ്ങനെ…
മലയാള സിനിമാ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന സംഘടനയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷൻ. പക്ഷേ സിനിമയ്ക്കായി പണം മുടക്കുന്ന സിനിമാ സൃഷ്ടാക്കളുടെ സംഘടനയ്ക്ക് പൊതുവായ സിനിമയുടെ വളർച്ചയ്ക്കും നിർമാതാക്കളുടെ ഗുണത്തിനും വേണ്ടി ആ രീതിയിൽ ഉയരാനോ ശക്തമായ നിലപാടുകൾ എടുക്കാനോ കഴിഞിട്ടില്ല…
നികുതി ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന സിനിമ ഒരു വ്യവസായമാക്കുന്നു എന്ന് സർക്കാർ പറയുന്നതല്ലാതെ വ്യവസായ മേഖലയുടെ ഒരാനുകൂല്യവും നൽകാനോ അതിനെക്കുറിച്ച് ആലോചിക്കാനോ പോലും തയാറാകുന്നില്ല. പകരം ജിഎസ്ടി നിലവിൽ വന്ന ശേഷവും പഴയ വിനോദനികുതി തുടരുന്നതിനാൽ ഫലത്തിൽ ഇരട്ട നികുതിയാണ് വാങ്ങുന്നത്. നികുതി വരുമാനം മാത്രമല്ല കേരളത്തിലെ അവശകലാകാരൻമാരുടെ പെൻഷൻ നിലനിർത്തുന്നതു തന്നെ സിനിമാ ടിക്കറ്റിൽ നിന്നുള്ള വരുമാനമാണ്.
എന്നാൽ സിനിമാ നിർമാണത്തിന്റെ ഷൂട്ടിങിനായി സർക്കാർ വക കെട്ടിടങ്ങളോ പൊതു സ്ഥലങ്ങളോ കിട്ടണമെങ്കിൽ കടമ്പകൾ ഏറെയാണ്. അതിനു വലിയ തുകയും കൊടുക്കണം. എമ്പുരാൻ’ റിലീസ് ഡേറ്റിൽ 24 മണിക്കൂറുകൊണ്ട് ആറര ലക്ഷം ടിക്കറ്റ് ബുക്ക്മൈ ഷോയിലൂടെ വിറ്റെന്ന് കമ്പനി തന്നെ അവകാശപ്പെടുന്നു. പ്രൊഡ്യൂസർക്കു കിട്ടേണ്ട എത്ര കോടി രൂപ പോയി എന്നൊന്നു കണക്കു കൂട്ടി നോക്കൂ. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോകുന്ന അവസ്ഥ. കൂടുതൽ സിനിമകളും നഷ്ടത്തിലോടുന്ന ഈ കാലത്ത് പണം മുടക്കി കടക്കാരനാകുന്ന നിരവധി പാവം നിർമാതാക്കളുടെ കാലി കീശയിൽ നിന്നും വീണ്ടും കൊള്ളയടിക്കുന്ന ഈ ചതി ഇല്ലാതാക്കിയേ മതിയാവു.
content highlight: Producer Vinayan
















