ഇന്ത്യ വിരുദ്ധ പ്രസ്ഥാവനയിലൂടെ വാർത്തകളിൽ ഇടം നേടിയ ആളാണ് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. സമീപകാലത്തായി നടത്തിയ രണ്ടാമത്തെ യു.എസ് സന്ദർശനത്തിൽ ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പാക്കിസ്ഥാനോട് ഇത്ര പ്രതിബന്ധതയുള്ള സൈനീക മേധാവിക്ക് രാജായത്തിന്റെ കടക്കെണിയെക്കുറിച്ച് ആശങ്കയേതുമില്ല. പാകിസ്ഥാൻ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴലുമ്പോഴും ആഡംബര ജീവിതം നയിക്കുന്ന വ്യക്തി കൂടിയാണ് അസിം മുനീർ. പാകിസ്ഥാൻ സൈന്യത്തിന് കീഴിലുള്ള നൂറിലധകം കമ്പനികളുടെ സി.ഇ.ഒ കൂടിയാണ് മുനീർ.
പാകിസ്ഥാനിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പ് ഏതാണെന്ന ചോദ്യത്തിന്, അത് പാകിസ്ഥാൻ ആർമിയാണെന്ന് പറയാറുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, പാക് ആർമി നൂറിലധികം കമ്പനികളാണ് നടത്തുന്നത്. ഇവയിൽ പലതും വലിയ വരുമാനം നേടുന്നത് ആർമിക്കും നേട്ടമായി മാറുന്നു. ഇതോടൊപ്പം ആർമി ചീഫ് ആയ അസിം മുനീർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കും പ്രയോജനം ലഭിക്കുന്നു.
പാകിസ്ഥാനിൽ സൈനിക മേധാവിക്ക്, വലിയ കമ്പനികളുടെ സി.ഇ.ഒ യുടേതിന് സമാനമായ സ്ഥാനമാണുള്ളത്. മറ്റ് വാക്കുകളിൽ പറഞ്ഞാൽ അസിം മുനീർ നൂറിലധികം കമ്പനികളുടെ സി.ഇ.ഒ സ്ഥാനമാണ് വഹിക്കുന്നത്. ഇത്രയും കമ്പനിയുടെ മേധാവി ആണെങ്കിലും അസിം മുനീറിന്റെ ആസ്തി ഏകദേശം 800000 യു.എസ് ഡോളറുകളാണ്. ഇത് ഏകദേശം 7 കോടി ഇന്ത്യൻ രൂപയാണ്
പാകിസ്ഥാൻ സൈന്യത്തിന്റെ നിക്ഷേപം ഡിഫൻസ് സെക്ടറിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല. റിയൽ എസ്റ്റേറ്റ് വിപണിയിലും സൈന്യത്തിന് വലിയ ആധിപത്യമുണ്ട്. ആർമിയുടെ കീഴിൽ പല വലിയ ഓർഗനൈസേഷനുകളും പ്രവർത്തിക്കുന്നു.
ഫൗജി ഫൗണ്ടേഷൻ, ആർമി വെൽഫെയർ ട്രസ്റ്റ്, ഷാഹീൻ ഫൗണ്ടേഷൻ, ബഹറിയ ഫൗണ്ടേഷൻ തുടങ്ങിയവ ഉദാഹരണങ്ങളാണ്. പേരു കേൾക്കുമ്പോൾ ഇവ വെൽഫെയർ ഓർഗനൈസേഷനുകളാണെന്ന് തോന്നുമെങ്കിലും ഇവ യഥാർത്ഥത്തിൽ ബിസിനസ് കോർപ്പറേഷനുകളായിട്ടാണ് പ്രവർത്തിക്കുന്നത്.
പ്രമുഖ പാകിസ്ഥാനി എഴുത്തുകാരി അയേഷ സിദ്ദിഖ, അവരുടെ ‘Military Inc: Inside Pakistan’s Military Economy’ എന്ന പുസ്തകത്തിൽ പാകിസ്ഥാനിൽ സൈന്യത്തിന്റെ ബിസിനസ് എത്രത്തോളം വ്യാപിച്ചിരിക്കുന്നു എന്ന് തുറന്നു കാട്ടുന്നുണ്ട്. സിമന്റ്, ബാങ്കിങ്, ഡയറി, ട്രാൻസ്പോർട്ട് തുടങ്ങിയ മേഖലകളിലും പാകിസ്ഥാൻ സൈന്യം നിക്ഷേപം നടത്തിയിരിക്കുന്നു.
കറാച്ചി, ലഹോർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിലെ പ്രോപർട്ടികൾ ദേശീയ സുരക്ഷയുടെ പേരിൽ ഏറ്റെടുക്കുകയും പിന്നീട് അവ ലാഭകരമായ ഹൗസിങ് പ്രൊജക്ടുകളാക്കി മാറ്റുകയും ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്.
ആർമിയുടെ കീഴിലുള്ള ഏറ്റവും ലാഭകരമായ റിയൽ എസ്റ്റേറ്റ് ബ്രാൻഡാണ് Defense Housing Authority (DHA). ഇതിന്റെ മൂല്യം ബില്യൺ കണക്കിന് ഡോളറുകളാണ്. കണക്കുകൾ പ്രകാരം പാകിസ്ഥാൻ സൈന്യത്തിന്റെ ആകെ ബിസിനസുകളുടെ മൂല്യം ഏകദേശം 40 മുതൽ 100 ബില്യൺ യു.എസ് ഡോളറുകൾ വരെയാണ്.
















