പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൻതുക വാങ്ങുന്നതിനെതിരെ മാർഗനിർദേശങ്ങളുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഓരോ നടപടിക്കും ചെലവാകുന്ന തുക സഹിതമാണ് കോൺസുലേറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അതേസമയം അമിത തുക ഈടാക്കുന്നവർക്കെതിരായ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മരണസർട്ടിഫിക്കറ്റിന് 110 മുതൽ 140 ദിർഹം വരെ ഈടാക്കാം.
എംബാമിങിന് 1072 ദിർഹം, ആംബുലൻസിന് 220 ദിർഹം വാടക എന്നിങ്ങനെയാണ് നിരക്ക്. ഇത് ദുബായിലെ വാടകയാണ്. മറ്റ് എമിറേറ്റുകളിൽ ഇത് വ്യത്യാസം വരും.
ശവപ്പെട്ടിക്ക് 1840 ദിർഹമാണ് നിരക്ക് വരുന്നത്. എയർകാർഗോ നിരക്ക് 1800 ദിർഹം മുതൽ 2500 ദിർഹം വരെയാകും. ഈ നിരക്ക് വിമാനകമ്പനി, നാട്ടിലെ എയർപോർട്ട് എന്നിവക്ക് അനുസരിച്ച് മാറ്റമുണ്ടാകുമെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.
മൊത്തം പരമാവധി 5772 ദിർഹം വരെയാണ് കോൺുസുലേറ്റ് ഇടുന്ന ചെലവ്. കഴിഞ്ഞ നവംബറിൽ കോൺസുലേറ്റ് പുറപ്പെടുവിച്ച മുന്നറിപ്പിന്റെ തുടർച്ചയായാണ് വീണ്ടും ജാഗ്രത നിർദേശം നൽകിയത്.
















