ബംഗളുരുവിൽ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ യുവവ്യവസായി അറസ്റ്റിൽ. ബെംഗളൂരു ഇന്ദിരാ നഗറിലെ കൃപലാനിയാണ് (36) അറസ്റ്റിലായത്. ഏഴ് വർഷത്തോളം ഉദ്യോഗസ്ഥയെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് പരാതി.
വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇലക്ട്രോണിക് സാധനങ്ങൾ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന ബിസിനസുകാരനാണ് കൃപലാനി. ഇതിനിടയിലാണ് ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥയുമായി പ്രണയം നടിച്ചു അടുത്ത് കൂടുന്നത്. ശേഷം ഇയാൾ ഉദ്യോഗസ്ഥയെ ലൈംഗീകമായി ചുഷണം ചെയ്തു.
പിന്നീട് താൻ പറയുന്നത് കേട്ടില്ലെങ്കിൽ സ്വകാര്യ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അതോടൊപ്പം പരാതിക്കാരി ജോലിയിൽ നടത്തിയ ചില വീഴ്ചകൾ മുതലെടുത്തും ഇയാൾ ബ്ലാക്ക്മെയിലിങ് ചെയ്തു. പിന്നീട് ഇവരുടെ സഹപ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെയും ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുകയും ചെയ്തു.
ഏകദേശം ഏഴ് വർഷത്തോളം കൃപലാനിയുടെ ഉപദ്രവം സഹിച്ച ശേഷമാണ് ഉദ്യോഗസ്ഥ യെലഹങ്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവം നടന്ന സ്ഥലം ഇന്ദിരാനഗർ പരിധിയിലായതിനാൽ പൊലീസ് കേസ് അവിടേക്ക് കൈമാറുകയായിരുന്നു. പ്രതേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്.
















