യെമൻ തലസ്ഥാനമായ സനായിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രായേൽ. വ്യാഴാഴ്ച സനായിൽ ഇസ്രായേലിന്റെ ആക്രമണം ഉണ്ടായതായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള അൽ മസിറ ടിവിയാണ് റിപ്പോർട്ട് ചെയ്തത്. തെക്കൻ സനായിലെ പ്രസിഡന്റ് സമുച്ചയത്തിനും ഒരു കെട്ടിടത്തിനും സമീപമുള്ള പ്രദേശത്തുമാണ് ആക്രമണം നടന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ആക്രമണം സംബന്ധിച്ചുള്ള വിവരങ്ങൾ ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ല. മുൻപ് യെമനിൽ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇസ്രായേൽ ഏറ്റെടുത്തിരുന്നു. ഇസ്രായേലിൽ ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയതിന് പ്രത്യാക്രമണമായിരുന്നു അന്ന് നടന്നതെന്നായിരുന്നു ഇസ്രായേൽ പറഞ്ഞത്.
നേരത്തെ ഗാസയിലുള്ളവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾ ആക്രമിച്ചിരുന്നു. ഇതിനുമറുപടിയായി യെമനിൽ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സുപ്രധാന തുറമുഖമായ ഹൊദൈദയിൽ ശക്തമായ ആക്രമണമാണ് ഇസ്രായേൽ നടത്തിയത്.
അതേസമയം, ഗാസയിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും കുടിയിറക്കപ്പെടുകയും ചെയ്തു. ഇന്നലെ യുദ്ധത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്ക് മുന്നോടിയായിരുന്നു അക്രമങ്ങൾ.
ഗാസ സിറ്റിയുടെ വടക്കേ അറ്റത്തെ നഗരമായ എബാദ് അൽറഹ്മാനിലേക്ക് ഇസ്രയേൽ ടാങ്കുകൾ പ്രവേശിക്കുകയും ഷെല്ലാക്രമണം നടത്തുകയുമായിരുന്നു.ഹമാസിന്റെ അവസാന കോട്ടയെന്ന് വിശേഷിപ്പിക്കുന്ന ഗാസ സിറ്റിയിൽ പുതിയ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പറഞ്ഞിരുന്നു. ഗാസ എൻക്ലേവിലെ 20 ലക്ഷം വരുന്ന ജനങ്ങളിൽ പകുതിപ്പേരും താമസിക്കുന്നത് ഗാസ സിറ്റിയിലാണ്. എന്നാൽ ഇവരോട് ഗാസ സിറ്റി വിട്ട് പോകാനാണ് ഇസ്രയേൽ നിർദ്ദേശിക്കുന്നത്.
















