മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസി അടിസ്ഥാനത്തിൽ നടന് സൗബിന് ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെയാണ് നടപടി.വിദേശത്ത് സംഘടിപ്പിക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കണം എന്ന ആവശ്യമായിരുന്നു കോടതി തള്ളിയത്. സമാന ആവശ്യം ഉന്നയിച്ച് ഷോണ്‍ ആന്റണി സമര്‍പ്പിച്ച അപേക്ഷയും കോടതി തള്ളുകയായിരുന്നു.
മികച്ച സിനിമയ്ക്കുള്ള സൈമ അവാര്‍ഡ് നേടിയത് മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നു. അതുകൊണ്ടുതന്നെ ദുബായില്‍ വെച്ച് നടക്കുന്ന സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു സൗബിന്റെ ആവശ്യം. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും കേസിലെ പ്രധാന സാക്ഷി ദുബായിലാണെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സൗബിനും സംഘവും ദുബായില്‍ എത്തിയാല്‍ സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് കോടതി സൗബിനും ഷോണ്‍ ആന്റണിക്കും വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്.
സിനിമയില്‍ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ ഏഴ് കോടി തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലായിരുന്നു മഞ്ഞുമ്മല്‍ ബോയ്സിനെതിരായി കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പല ഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചെന്നുമായിരുന്നു സിറാജ് പരാതി നൽകിയത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. എന്നാല്‍ ഇയാള്‍ വാഗ്ദാനം നല്കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതി ചേര്‍ക്കപ്പെട്ട നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും അതുകൊണ്ടാണ് ലാഭവിഹിതം നല്‍കാതിരുന്നതെന്നും നിർമ്മാതാക്കൾ കോടതിയിൽ വാദിച്ചിരുന്നു.
















