ബെംഗളൂരു: സ്വർണ്ണക്കടത്ത് കേസിൽ കന്നഡ ചലച്ചിത്ര നടി രന്യ റാവുവിന് ഡിആഐ (റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് )102 കോടി രൂപ പിഴ ചുമത്തി. നടിക്കൊപ്പം ഹോട്ടല്‍ വ്യവസായി തരുണ്‍ കൊണ്ടരാജുവിന് 63 കോടി രൂപയും ജ്വല്ലറി ഉടമകളായ സഹില്‍ സകാരിയ, ഭരത് കുമാര്‍ ജെയിന്‍ എന്നിവർക്ക് 56 കോടി വീതവുമാണ് പിഴ ചുമത്തിയത്.
ചൊവ്വാഴ്ച ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ എത്തിയ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രതികൾക്ക് 250 പേജ് വരുന്ന നോട്ടീസും 2500 പേജ് വരുന്ന അനുബന്ധ രേഖകളും കൈമാറി. ഇത്രയധികം രേഖകളടങ്ങിയ നോട്ടീസ് തയ്യാറാക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമായിരുന്നുവെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ പറഞ്ഞു.മാര്‍ച്ച് മൂന്നിനാണ് രന്യ റാവു ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്. 14.8 കിലോ സ്വര്‍ണമാണ് രന്യയിൽ നിന്ന് പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നാണ് സ്വർണം കൊണ്ടുവന്നത്.
കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കെ രാമചന്ദ്ര റാവുവിന്റെ വളർത്തു മകളാണ് രന്യ റാവു. നേരത്തെ കൊഫെപോസ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രന്യയ്ക്ക് ഒരു വര്‍ഷത്തെ തടവ് വിധിച്ചിരുന്നു. രന്യക്ക് വിമാനത്താവളത്തിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള വിഐപി പരിഗണന ലഭിച്ചെന്ന വിവരങ്ങളും ചില ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. രന്യക്കായി സുരക്ഷാ പ്രോട്ടോക്കോളുകൾ മനഃപൂർവ്വം മറികടന്നു. 2 മാസത്തിൽ 27 തവണ ദുബൈ, മലേഷ്യ എന്നിവിടങ്ങളിൽ പോയി വന്ന രന്യ റാവു, പലപ്പോഴായി വലിയ രീതിയിൽ സ്വർണക്കടത്ത് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഓരോ തവണയും സ്വർണം കടത്താൻ കിലോയ്ക്ക് 4 ലക്ഷം രൂപ വരെ കമ്മീഷൻ കിട്ടി. എയർപോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇടപെട്ട് രന്യയെ വലിയ ദേഹപരിശോധനയില്ലാതെ വിഐപി ചാനലിലൂടെ പുറത്ത് കടക്കാൻ അനുവദിച്ചു. പിന്നാലെയാണ് പിടിയിലായത്.
















