രജനികാന്ത്- ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ എത്തിയ ചിത്രമായിരുന്നു ‘കൂലി’. ബോളിവുഡ് താരങ്ങളടക്കം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. എന്നിട്ടും പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ചിത്രത്തിന് ഉയരാൻ സാധിച്ചില്ല. ഇപ്പോഴിതാ ‘കൂലി’ക്ക് നേരിട്ട തിരിച്ചടികളെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.
“പ്രേക്ഷകരുടെ പ്രതീക്ഷകളെ എനിക്ക് വിമർശിക്കാൻ കഴിയില്ല. കൂലിയെ സംബന്ധിച്ചിടത്തോളം, അതൊരു ടൈം ട്രാവൽ ആയിരിക്കുമെന്നോ അല്ലെങ്കിൽ എൽസിയു ആയിരിക്കുമെന്നോ ഞാൻ പറഞ്ഞിട്ടില്ല, പക്ഷേ പ്രേക്ഷകരത് പ്രതീക്ഷിച്ചു. അവരുടെ പ്രതീക്ഷകൾക്കൊത്ത് ഞാൻ ഒരിക്കലും കഥകൾ എഴുതില്ല. പ്രതീക്ഷകൾക്കൊത്ത് ഉയരുകയാണെങ്കിൽ അത് നല്ലതാണ്, ഇല്ലെങ്കിൽ ഞാൻ ശ്രമിക്കാം കൂലിക്ക് വേണ്ടി താൻ ചിലവഴിച്ചത് 18 മാസമാണ്. ആ സമയം കൊണ്ട് സിനിമയുടെ ഹൈപ്പ് ഒരുപാടു ഉയർന്നു. ട്രെയ്‌ലര്‍ റിലീസാകുന്നതിന് മുമ്പ് തന്നെ ഓരോരുത്തരും ടൈം ട്രാവല്‍, എല്‍സിയു പോലുള്ള തിയറികൾ ഉണ്ടാക്കികഴിഞ്ഞു, അതെല്ലാം എന്നോട് ചോദിക്കുകയും ചെയ്തിരുന്നു. രജനികാന്തിന്റെ സിനിമ ഇങ്ങനെയാകും, ലോകേഷിന്റെ ചിത്രം ഇങ്ങനെയാകും എന്നെല്ലാം പ്രേക്ഷകർ ചിന്തിച്ചുവച്ചു കഴിഞ്ഞു. ഇത്തരം പ്രതീക്ഷകൾ എങ്ങനെയാണ് ഞാൻ കുറയ്ക്കുക?” കോയമ്പത്തൂർ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു ലോകേഷിന്റെ പ്രതികരണം.
രജനീകാന്തിന് പുറമെ ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ, നാഗാർജ്ജുന, മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിൽ ഗിരീഷ് ഗംഗാധരനായിരുന്നു ഛായാഗ്രഹണം നിർവഹിച്ചത്. സ്റ്റാൻഡ് എലോൺ ചിത്രമായതുകൊണ്ട് തന്നെ എൽ.സി.യു ചിത്രങ്ങളെ പോലെ മികച്ചതായില്ല എന്നും പൊതുവെ വിമർശനമുയരുന്നുണ്ട്. 400 കോടി കളക്ഷൻ സ്വന്തമാക്കിയതിലൂടെ വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം തുടർച്ചയായി മൂന്നാം തവണയും 400 കോടി കളക്ഷൻ സ്വന്തമാക്കാൻ ലോകേഷ് കനകരാജിന് സാധിച്ചു.
















