ന്യൂഡൽഹി: ബോളിവുഡ് നടിയും എം.പിയുമായ കങ്കണക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫയൽ ചെയ്ത ഹർജി സുപ്രിം കോടതി തള്ളി. 2021 ലെ കർഷക സമരത്തിൽ പങ്കെടുത്ത വയോധികയെ കുറിച്ച് കങ്കണ അപകീർത്തികരമായി പോസ്റ്റിട്ട കേസിലാണു വിടുതൽ ഹർജി തള്ളിയത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി നേരത്തെ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയും തള്ളിയിരുന്നു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ സുപ്രിം കോടതി ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. ‘‘നിങ്ങളുടെ കമന്റിനെ കുറിച്ച് എന്താണു പറയാനുള്ളത്? അത് വെറുമൊരു റി–ട്വീറ്റ് മാത്രമായിരുന്നില്ല. നിങ്ങളുടെ കമന്റും അതിനൊപ്പം ചേർത്തു. നിങ്ങൾ അതിൽ മസാല ചേർക്കുകയാണു ചെയ്തത്’’ –ഹർജി തള്ളുകയാണെന്ന് വ്യക്തമാക്കി കോടതി പറഞ്ഞു.
കങ്കണ സംഭവത്തിൽ വിശദീകരണം നൽകാമെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിശദീകരണം വിചാരണ കോടതിയിൽ നൽകിയാൽ മതിയെന്നായിരുന്നു ബെഞ്ചിന്റെ മറുപടി. പഞ്ചാബ് വരെ യാത്രചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെന്ന് അറിയിച്ചപ്പോൾ, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവു വാങ്ങിക്കോളൂവെന്നാണു കോടതി പറഞ്ഞത്. കങ്കണയുടെ അഭിഭാഷകൻ വീണ്ടും വിശദീകരണത്തിന് ഒരുങ്ങിയെങ്കിലും കോടതി തടഞ്ഞു. ഇത് തുടർന്നാൽ തങ്ങൾ ഇനിയും എന്തെങ്കിലും പറഞ്ഞുപോകുമെന്നും അത് വിചാരണക്കോടതിയിൽ നിങ്ങൾക്കു തിരിച്ചടിയാകുമെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു. തുടർന്ന് കങ്കണ ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അറിയിക്കുകയായിരുന്നു.
2021ലെ കർഷക സമരത്തിൽ പങ്കെടുത്ത മഹീന്ദർ കൗർ എന്ന 73 വയസ്സുകാരിക്കെതിരെയാണ് കങ്കണ അന്ന് അധിക്ഷേപകരമായ ട്വീറ്റിട്ടത്. കർഷക സമരത്തിന്റെ പ്രതീകമായ മാറിയ മഹീന്ദർ കൗറിനെ കുറിച്ച് രാജ്യാന്തര മാധ്യമങ്ങൾ വരെ വാർത്ത നൽകിയിരുന്നു. ‘‘ഏറ്റവും കരുത്തയായ ഇന്ത്യക്കാരിയെന്നു ടൈം മാഗസിൻ വിശേഷിപ്പിച്ച അതേ ദാദിയാണ് ഇവർ. 100 രൂപയ്ക്ക് ലഭ്യമാണ്’’– എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഡൽഹിയിലെ ഷഹീൻ ബാഗ് പ്രതിഷേധത്തിൽ പങ്കെടുത്ത ബിൽക്കീസ് ദാദിയുമായി മഹീന്ദർ കൗറിനെ ബന്ധപ്പെടുത്തിയായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇവരെ പോലെയുള്ള പ്രതിഷധക്കാരെ വാടകയ്ക്ക് എടുക്കുകയാണെന്നും ആക്ഷേപിച്ചിരുന്നു. തുടർന്നാണു മഹീന്ദർ കൗർ കങ്കണക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. കേസിൽ പഞ്ചാബിലെ ബത്തിൻഡ കോടതിയാണ് കങ്കണക്ക് ഹാജരാകാൻ സമൻസ് അയച്ചത്.
















