കൊച്ചി: കാന്താര: എ ലെജൻഡ് -ചാപ്റ്റർ 1 എന്ന ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്ക്) അറിയിച്ചു. റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ 2022 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കാന്താര. സിനിമയുടെ പ്രീക്വലാണ് കാന്താര ചാപ്റ്റര്‍ 1.
തിയേറ്റർ കളക്ഷന്റെ 50 ശതമാനം വിതരണക്കാർക്ക് നൽകാൻ തീരുമാനമായി. കാന്താര-2ന്റെ കേരളത്തിലെ റിലീസുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിച്ചുവെന്ന് ഫിയോക്ക് എക്സിക്യൂട്ടീവ് അംഗം ബോബി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ബിസിനസിൽ ചില ഒത്തുതീർപ്പുകൾ നടത്തിക്കൊണ്ടാണ് വിതരണക്കാരായ മാജിക് ഫ്രെയിംസുമായുള്ള തർക്കങ്ങൾ ഫിയോക്ക് ചർച്ചയിലൂടെ പരിഹരിച്ചത്. കാന്താര: എ ലെജൻഡ് -ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ പ്രദർശനം കേരളത്തിൽ തടഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ബോബി നിഷേധിച്ചു.
ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. സിനിമയുടെ നെറ്റ് കളക്ഷന്റെ 55% വരുമാനം രണ്ട് ആഴ്ചത്തേക്ക് വേണമെന്നാണ് മാജിക് ഫ്രെയിംസ് ആവശ്യപ്പെട്ടത്. എന്നാൽ, ഒരു ആഴ്ചത്തേക്കാണ് ഫിയോക്ക് അനുമതി നൽകിയത്. രണ്ട് ആഴ്ചത്തേക്ക് വേണമെന്ന ആവശ്യത്തിൽ വിതരണക്കാർ ഉറച്ചുനിന്നതോടെയാണ് ചർച്ച നടത്തി പ്രശ്നം പരിഹരിച്ചത്.ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് 2022-ൽ പുറത്തിറങ്ങിയ ‘കാന്താര’ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രമായിരുന്നു. കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമിച്ച ഇന്ത്യയിലെ മുൻനിര പാൻ-ഇന്ത്യ പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസാണ് ചാപ്റ്റർ വണ്ണിന്റേയും നിർമാതാക്കൾ. ഒക്ടോബർ 2-നാണ് ചിത്രത്തിന്റെ റിലീസ്.
















