ഇംഫാല്‍: മണിപ്പുരില്‍ അസം റൈഫിള്‍സ് വാഹനത്തിന് നേരെ ആക്രമണം. സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിലായി. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ആക്രമണം. വാഹനത്തിന് ഒന്നിലധികം ഉടമകളുണ്ടെന്നാണ് കണ്ടെത്തൽ. ഇവരെയെല്ലാം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇംഫാലിന് സമീപം അസം റൈഫിള്‍സ് വാഹനത്തിന് നേരെയുണ്ടായ അജ്ഞാതരായ തോക്കുധാരികള്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന വാനും സംഭവസ്ഥലത്തിന് 12 കിലോമീറ്റര്‍ അകലെനിന്ന് കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇംഫാലിലുള്ള റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (ആര്‍ഐഎംഎസ്) ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇംഫാലില്‍നിന്ന് ബിഷ്ണുപൂരിയിലേക്ക് പോവുകയായിരുന്ന അര്‍ധസൈനിക വിഭാഗത്തിന്റെ വാഹനത്തിന് നേരെയായിരുന്നു ആക്രമണം. നമ്പോള്‍ സബല്‍ ലെയ്കായ് പ്രദേശത്ത് വെച്ച് തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇംഫാലിനും ചുരാചന്ദ്പുരിനും ഇടയ്ക്കുവെച്ചായിരുന്നു ആക്രമണം.
ആക്രമണം നടന്ന് ഒരുദിവസത്തിനുശേഷം ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയുടെ നേതൃത്വത്തില്‍ മണിപ്പുരിലെ തന്ത്രപ്രധാനയിടങ്ങളില്‍ സുരക്ഷ കൂട്ടുന്നതിനായുളള ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഉയര്‍ന്ന സർക്കാർ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
















