രാജ്യമൊട്ടുക്കുമുള്ള സിനിമാപ്രേമികളുടെ ഒരേപോലെയുള്ള കാത്തിരിപിന് വിരാമമിട്ട് കൊണ്ട് ഇന്നലെയാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര: ചാപ്റ്റർ 1’ തിയേറ്ററുകളിൽ എത്തിയത്. പ്രതീക്ഷയുടെ അമിതഭാരവും പേറിയെത്തുന്ന തുടര്‍ച്ചകള്‍ നേരിടുന്ന ആദ്യ കടമ്പ, പ്രേക്ഷകരുടെ ആദ്യ പ്രതികരണം, മികച്ച രീതിയില്‍ പോസിറ്റീവ് അഭിപ്രായങ്ങളോടെ ചിത്രം മറികടന്നിരുന്നു.
പ്രതീക്ഷ തെറ്റിക്കാതെ, ആദ്യ ദിനം ചിത്രം മികച്ച കളക്ഷനാണ് ചിത്രം കൊയ്യുന്നത്. ‘കാന്താര: ചാപ്റ്റർ 1’ റിലീസ് ദിവസം ഇന്ത്യയിൽ 60 കോടി രൂപ നേടിയെന്നാണ് ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട്. ചിത്രത്തിന്‍റെ 125 കോടി ബജറ്റ് കണക്കിലെടുക്കുമ്പോൾ, ആദ്യ ദിവസത്തെ കളക്ഷൻ മികച്ചതാണ്.
കണക്കുകൾ പ്രകാരം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഏകദേശം 19-21 കോടി രൂപ നേടിയതായി പറയപ്പെടുന്നു. ഇതിലൂടെ ചിത്രം ഹിന്ദി വിപണിയിൽ ഒരു കന്നഡ ചിത്രത്തിന് ലഭിച്ച രണ്ടാമത്തെ വലിയ ഓപ്പണിങ് നേടി. 54 കോടി രൂപ നേടിയ യാഷിന്റെ ‘കെ.ജി.എഫ്: ചാപ്റ്റർ 2’ ആണ് കൂടുതൽ കളക്ഷൻ നേടിയത്.
അമ്പരപ്പിക്കുന്ന മേക്കിങ് കൊണ്ട് വിസ്മയിപ്പിക്കുന്നതാണ് സിനിമ എന്നതാണ് ആദ്യ പ്രതികരണം. 30 കോടി രൂപയുടെ മുൻകൂർ ബുക്കിങ്ങാണ് ചിത്രം നേടിയത്. കാന്താരയുടെ ആദ്യ ഭാഗം 400 കോടിക്ക് മുകളിലാണ് ബോക്സ് ഓഫിസിൽ നിന്ന് നേടിയത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.
ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരും ചാലുവെ ഗൗഡയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജനീഷ് ലോക്നാഥ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്നു.
ഋഷഭ് ഷെട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ, മനുഷ്യർക്കും ദൈവികതക്കും ഇടയിലുള്ള പാലമായി സേവിക്കാൻ വിധിക്കപ്പെട്ട നിഗൂഢ ശക്തികളുടെ യോദ്ധാവായ നാഗസാധു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് വിവരം.
കെ.ജി.എഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1ന്റെയും നിര്‍മാതാക്കള്‍.
സു ഫ്രം സോ അടക്കം പ്രേക്ഷക സ്വീകാര്യത നേടിയ അപൂര്‍വ്വം ചിത്രങ്ങള്‍ മാത്രം ഈ വര്‍ഷം ഉള്ള കന്നഡ സിനിമയെ സംബന്ധിച്ച് വലിയ ആവേശമാണ് കാന്താര 1 പകര്‍ന്ന് കൊടുക്കുന്നത്. കേരളം അടക്കമുള്ള മാര്‍ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഇനി ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.
















