സ്വന്തമായി ഒരു വീടോ, ഫ്ലാറ്റോ, ബിൽഡിങ്ങുകളോ ഒക്കെയുള്ള ധാരാളം ആളുകളുണ്ട്. എന്തിന് പറയുന്നു യാത്രചെയ്യാന്‍ സ്വന്തമായി വിമാനമുള്ള പല സമ്പന്നരും ഇന്നത്തെ കാലത്തുണ്ട്. എന്നാൽ ഒരു റെയിൽവെ സ്റ്റേഷനും ട്രെയിനും സ്വന്തമായുള്ളവർ ആരെങ്കിലുമുണ്ടോ? ഇതെന്തൊരു ചോദ്യമാണെന്ന് ചിന്തിക്കാൻ വരട്ടെ.. എന്നാൽ അങ്ങനെ ഒരാൾ ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 1966 കാലഘട്ടത്തില്‍ സ്വന്തമായി യാത്ര ചെയ്യാന്‍ ട്രെയിനും റെയില്‍വേ സ്‌റ്റേഷനും ഒക്കെ ഉണ്ടായിരുന്ന അതിസമ്പന്നനായ ഒരു രാജാവിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
സ്വന്തമായി ട്രെയിന്‍ ഉണ്ടെന്ന് മാത്രമല്ല ഇദ്ദേഹത്തിന്റെ താമസ സ്ഥലം വരെ ട്രെയിന്‍ എത്തുകയും ചെയ്യും. ചുരുക്കിപറഞ്ഞാല്‍ സ്വന്തം വീട്ടുമുറ്റത്ത് വന്നിറങ്ങാം.
ആരാണ് ആ രാജാവ് ?
ബ്രട്ടീഷ് ഇന്ത്യാ കാലത്ത് ജീവിച്ചിരുന്ന നവാബ് ഹാമിദ് അലി ഖാനാണ് ഈ നവാബ്. ഇന്നത്തെ ഉത്തര്‍പ്രദേശിലെ റാംപൂര്‍ നാട്ടുരാജ്യത്തെ ഭരണാധികാരിയായിരുന്നു ഇദ്ദേഹം.
വളരെ സമ്പന്നമായ ജീവിതശൈലി ആസ്വദിച്ചിരുന്ന ആളായിരുന്നു നവാബ് ഹമീദ് അലി ഖാന്‍. യാത്ര ചെയ്യാന്‍ രണ്ട് റോയല്‍ സലൂണ്‍ കോച്ചുകളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. മനോഹരമായ ഫര്‍ണിച്ചറുകള്‍, പേര്‍ഷ്യന്‍ പരവതാനികള്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍, ഇംഗ്ലീഷ് നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വിളമ്പുന്ന അടുക്കളകള്‍ എന്നിവയാല്‍ സജ്ജീകരിച്ച കോച്ചുകള്‍ വെറും കമ്പാര്‍ട്ടുമെന്റുകള്‍ മാത്രമായിരുന്നില്ല, മറിച്ച് ചലിക്കുന്ന രാജകൊട്ടാരങ്ങളായിരുന്നു.
ഇന്ത്യക്കാരിൽ ഭൂരിഭാഗത്തിനും ഒരു സെക്കൻഡ് ക്ലാസ് ടിക്കറ്റ് എടുക്കാൻ പോലും ശേഷിയില്ലാതിരുന്ന ഒരു കാലത്താണ് നവാബ് റെയിൽവെ സ്റ്റേഷൻ സ്വന്തമാക്കിയത്.
ആ റെയിൽവേ കോച്ചുകൾക്ക് എന്തു സംഭവിച്ചു?
1954 വർഷത്തിലെ വിഭജനത്തിന് ശേഷം രണ്ട് റോയൽ കോച്ചുകൾ നവാബ് റാസ അലി ഖാൻ കേന്ദ്ര സർക്കാരിന് സമ്മാനമായി നൽകി. ഇവ 1966 വരെ ഉപയോഗിച്ചിരുന്നു. 1966ൽ നവബിന്റെ വിയോഗത്തിന് ശേഷം നവാബ് ഹാമിദ് അലി ഖാന്റെ സ്വകാര്യ റെയിൽവേ സ്റ്റേഷൻ ക്രമേണ നാമാവശേഷമായി.
നാട്ടു രാജ്യങ്ങൾക്ക് നൽകിയിരുന്ന സാമ്പത്തിക സഹായം (Privy purse) നിർത്തലാക്കിയതും റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടുന്നതിലേക്ക് നയിച്ചു.
















