കോട്ടയത്തു വാഹനാപകടത്തിൽ യുവാവ് മരിച്ചത് കൊലപാതകമാണോ എന്ന സംശയം ഉന്നയിച് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. കോട്ടയം വയലാ കടപ്ലാമറ്റം പടിഞ്ഞാറേ മുണ്ടിയാനിയിൽ പി.എൻ.ജയന്റെ (43) മരണത്തിലാണ് ബന്ധുക്കൾ സംശയവുമായി മുന്നോട്ട് വന്നത്. രാത്രി 10 നായിരുന്നു വയല കാട്ടാമ്പള്ളി ഭാഗത്ത് വണ്ടി തട്ടി മരിച്ച നിലയിൽ ജയനെ സുഹൃത്തുക്കൾ കണ്ടെത്തിയത്. സുഹൃത്തുക്കൾ തന്നെയാണ് ജയനെ ആശുപത്രിയിൽ എത്തിച്ചത്. ഏതോ വാഹനം തട്ടി വഴിയിൽ കിടക്കുകയായിരുന്ന ജയനെ ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ സുഹൃത്തിന്റെ വണ്ടി തന്നെയാണ് തട്ടിയത് എന്ന് പിന്നീട് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അങ്ങനെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്ത മരങ്ങാട്ടുപിള്ളി പൊലീസ് വാഹന ഡ്രൈവറെ അറസ്റ്റ് ചെയ്തു.
മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സുഹൃത്തുക്കൾ ഫോണിൽ വിളിച്ചതിനെ തുടർന്നാണ് ജയൻ സംഭവ സ്ഥലത്തേക്ക് പോകുന്നത്. ഇവിടെ വച്ച് ജയനും സുഹൃത്തുക്കളുമായി വാക്കു തർക്കവും കയ്യാങ്കളിയും ഉണ്ടായതായും, ഇതിന്റെ ചിത്രങ്ങൾ ജയന്റെ ഫോണിലുണ്ടാന്നും ബന്ധുക്കൾ പറഞ്ഞത്. കൂടാതെ ജയന്റെ തലയ്ക്ക് പിന്നിൽ അടിയേറ്റിരുന്നു. കഴുത്തിനു താഴെ മുറിവേറ്റ പാടുകളുമുണ്ട്.
സംഭവ ദിവസം രാത്രി ഈ ഭാഗത്തു നിന്നും ജയന്റെ നിലവിളികൾ അയൽവാസികൾ കേട്ടതായും ബന്ധുക്കൾ പറയുന്നു.കാർ നെഞ്ചിലൂടെ കയറി വാരിയെല്ലു പൊട്ടിയായിരുന്നു മരണം. കാർ പിന്നോട്ട് എടുത്തപ്പോൾ റോഡിൽ കിടന്ന ജയനെ കണ്ടില്ലെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ കാറിന്റെ മുൻ ചക്രങ്ങളാണ് ദേഹത്ത് കയറിയതെന്നും ടയറുകളിൽ രക്തക്കറ ഉണ്ടെന്നും ബന്ധുക്കൾ പറയുന്നു. ജയൻ ഉൾപ്പെടെ 8 പേരാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. സുഹൃത്തുക്കൾ പരസ്പര വിരുദ്ധമായാണ് വിവരങ്ങൾ നൽകുന്നത്. ജയന്റെ ഫോൺ കണ്ടില്ലെന്നാണ് സുഹൃത്തുക്കൾ ആദ്യം പറഞ്ഞത്. എന്നാൽ അപകടം ഉണ്ടായ കാറിൽ നിന്ന് ഫോൺ കണ്ടെടുക്കുകയായിരുന്നു.
ജയന്റെ ഫോണിലെ പല വിഡിയോകളും ചിത്രങ്ങളും നീക്കം ചെയ്ത നിലയിലായിരുന്നു ലഭിച്ചത്. ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചെങ്കിലും എഫ്ഐആറിൽ ഇവയൊന്നും ഉൾപ്പെടുത്തുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. ജയന്റെ ഫോൺ പരിശോധിക്കാൻ പൊലീസ് തയ്യാറായതും ഇല്ല. മരിക്കുന്നതിന് തൊട്ടു മുൻപ് അമ്മ ശാരദ ജയനെ വിളിച്ചിരുന്നു. പത്ത് മിനിറ്റിനുള്ളിൽ വീട്ടിലെത്തുമെന്നാണ് ജയൻ അറിയിച്ചത്. 16 ദിവസം പിന്നിട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല.
സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്യുകയോ ആരോപണങ്ങൾ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. ജയൻ അവിവാഹിതനാണ്. അമ്മ ശാരദയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. കേസിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് അമ്മ ശാരദ നാരായണൻ, ജയന്റെ സഹോദരങ്ങളായ പി.എൻ.പ്രസാദ്, പി.എൻ.വിനോദ്, സഹോദര ഭാര്യ സന്ധ്യ എന്നിവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതി പാലാ ഡിവൈഎസ്പിക്ക് കൈമാറിയതായി എസ്പി അറിയിച്ചു.
















