ചീനിക്കുഴി കൂട്ടക്കൊലക്കേസിൽ ഇന്ന് ശിക്ഷാ വിധി. കഴിഞ്ഞ ദിവസം തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി പ്രതി അലിയാക്കുന്നേല്‍ ഹമീദ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
മകന്‍ മുഹമ്മദ് ഫൈസല്‍, മകന്റെ ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്‌റിന്‍, അസ്‌ന എന്നിവരെ തീകൊളുത്തി കൊന്ന കേസിലാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രസ്താവിക്കുക. പരമാവധി ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.
2022 മാര്‍ച്ച് 18 നാണ് സംഭവം. കുടുംബ വഴക്കും സ്വത്ത് തര്‍ക്കവും കാരണം വീട്ടിനുളളില്‍ കിടന്നുറങ്ങുകയായിരുന്ന നാലു പേരെയും ഹമീദ് പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്.
വീട്ടിലെ കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് ഹമീദ് തീകൊളുത്തിയത്. വീട്ടിലെ വാട്ടര്‍ ടാങ്ക് കാലിയാക്കിയ ശേഷം ജനല്‍ വഴി പെട്രോള്‍ നിറച്ച കുപ്പികള്‍ തീകൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയെങ്കിലും തീ ആളിപ്പടര്‍ന്നതിനാല്‍ ആരെയും രക്ഷിക്കാന്‍ സാധിച്ചില്ല. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂര്‍ത്തിയായത്. സംഭവത്തിന് ദൃക്‌സാക്ഷികളുടേത് ഉള്‍പ്പെടെയുളള മൊഴികള്‍ പ്രോസിക്യൂഷന് അനുകൂലമായി.
















